അവള്‍ക്കും എന്നോട് ദേഷ്യം ഉണ്ടെന്ന് കേട്ടപ്പോ ഉള്ളില്‍ വിഷമമുണ്ടായി.
“പക്ഷേ ചേട്ടന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ട് ആ ദേഷ്യമങ്ങു മാറി.” ഡാലിയ എന്നെ നോക്കി പറഞ്ഞു.
ഡാലിയക്ക് എന്നോട് ദേഷ്യം ഇല്ലെന്ന് അറിഞ്ഞതും ആശ്വാസത്തോടെ അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു.
“എന്നാൽ ഞാനും പോണു, ആന്റി.” ഡാലിയ വല്യമ്മയോട് പറഞ്ഞു. “പിന്നെ, നമ്മുടെ വീട്ടില്‍ വരാൻ ചേട്ടൻ മറക്കേണ്ട.” അതും പറഞ്ഞ് അവളും പോയി.
ഡാലിയ പോയി മറയുന്നത് വരെ ഞാൻ നോക്കി നിന്നു.
അന്നേരം വായിൽ തോന്നിയ പോലെ തെറ്റു തെറ്റായി ഏതോ ഹിന്ദി പാട്ടും പാടി വല്യച്ചൻ ഗേറ്റ് കടന്നു വന്നു. ചില വാക്കുകളൊക്കെ പച്ച തെറിയായിരുന്നു, അതിനെ കാര്യമാക്കാതെ വല്യച്ചൻ പാടിക്കൊണ്ടു വന്നു.
ഞാനും വല്യമ്മയും മുഖാമുഖം നോക്കി. ചിരി അടക്കാൻ എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഞങ്ങൾ പൊട്ടിച്ചിരിച്ചതും വല്യച്ചൻ പാട്ട് നിർത്തി അവിടെതന്നെ നിന്നു. എന്നിട്ട് ഞങ്ങൾ പുള്ളിയെ അപമാനിച്ചത് പോലെയാണ് അദ്ദേഹം ഞങ്ങളെ മാറിമാറി നോക്കിയത്. അത് കൂടി ആയപ്പോ ഞങ്ങളുടെ ചിരി ഭയങ്കരമായി കൂടി. ഒടുവില്‍ വല്യച്ചൻ മുഖവും വീർപ്പിച്ചാണ് അകത്തേക്ക് നടന്നു പോയത്.
ശെരിക്കും ഇവിടെ ലഭിക്കുന്ന ഈ സന്തോഷങ്ങളെ മറന്നാണല്ലോ ഞാൻ മാസങ്ങളോളം നാട്ടിലേക്ക് വരാതിരുന്നതെന്ന് ഓർത്തപ്പോൾ എനിക്ക് ഏതോ പോലെയായി. ഇനി മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും നാട്ടില്‍ വന്നിട്ട് പോകണമെന്ന് ഞാൻ തീരുമാനിച്ചു.
******************