“” ഒന്ന് മിണ്ടാണ്ടിരിക്കണുണ്ടോ….! ശല്യം….!””
അഭിരാമി പെട്ടന്ന് എനിക്ക് നേരെ ഷൗട്ട് ചെയ്തു.
അത് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഞാനാകെ വല്ലാതായി. കുറച്ച് മുന്നേവരെ എന്നോട് ചിരിച്ച് കളിച്ച് സംസാരിച്ചവളാണ്.
പെട്ടന്നുള്ളയീ ഭവപ്പകർച്ചയുടെ കാരണം എന്താണെന്ന് ഒരു പിടിയുമില്ല. ചോദിച്ചിട്ടാണെങ്കിൽ അവളൊട്ട് പറയുന്നുമില്ല.
അവളുടെ പ്രതികരണം ഒരു കഠാരയെന്നോണം എന്റെ ചങ്കിൽ ആഴ്ന്നിറങ്ങി.
അവിചാരിതമായി ജീവിതത്തിലേക്ക് കടന്നുവന്നെങ്കിലും അവളെ ഞാനിന്ന് സ്നേഹിക്കുന്നുണ്ട്. അതവളോട് ഇനിയും തുറന്നു പറഞ്ഞില്ലായെങ്കിലും.
നമ്മുടെ സ്നേഹിതർ മുഖത്ത് നോക്കി നമ്മൾ അവർക്കൊരു ശല്യമാണെന്ന് പറയുമ്പോഴുള്ള വേദനയിലും മറ്റെന്താണ്.
ചങ്കിൽനിന്ന് ചോരപൊടിയുമ്പോഴും അതോർത്തെന്റെ ചുണ്ടിൽ വിരിഞ്ഞത് ഒരു ചെറുപുഞ്ചിരിയായിരുന്നു.
നിർവചിക്കാനസാധ്യമായ ആയിരമായിരം അർഥങ്ങൾ ഒളിച്ചിരുന്നയൊരു നറുപുഞ്ചിരി.!
*******************
ഓഫീസ് ലക്ഷ്യമാക്കി കാർ നീങ്ങിക്കൊണ്ടിരുന്നു.
അവളുടെ വാക്കുകളാൽ ഏറ്റ മുറിവുകളുടെ നീറ്റൽ അപ്പോഴും വിട്ട് മാറിയില്ല.
ഒരുപക്ഷെ ശരീരത്തിനേൽക്കുന്ന മുറിവുകൾ പെട്ടന്ന് കരിഞ്ഞുണങ്ങും…! എന്നാൽ മനസിനേൽക്കുന്നമുറിവുകൾ വ്രണമായി വീണ്ടും വീണ്ടും വേദനിപ്പിച്ചുകൊണ്ടിരിക്കും.
തെളിഞ്ഞിരുന്ന അന്തരീക്ഷം പൊടുന്നനെ മേഘാവൃതമായി. കാർമേഘങ്ങൾ സൂര്യനുമേൽ തിരശീലതീർത്തു. കരിങ്കൽ ചീളുകൾപോൽ മഴത്തുള്ളികൾ അടർന്നുവീണു. പ്രകൃതിയുടെ കരച്ചിൽ.!
ഉള്ളാൽ ഞാനും കരയുകയാണ്. എന്റെ സങ്കടത്തിനു കൂട്ടുവന്ന മഴയേയും ചേർത്ത് പിടിച്ച് ഞങ്ങളുടെ കാർ ഓഫീസിന്റെ പാർക്കിങ്ങിലേക്ക് കയറി.
കാർ നിന്നതും അഭിരാമിയിറങ്ങി നടന്നു. അവിടെയും അവളെന്നെ തളർത്തി.
ഞാൻ അറിയാതെ എന്തേലും തെറ്റ് ചെയ്തോ…?
അതൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുകയാണ്.
കാർ ഒതുക്കിയിട്ട് ഞാനും കാബിനിലേക്ക് ചെന്നു. ആകെയൊരു അസ്വസ്ഥത. ഒന്നിലും ശ്രെദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഇടയ്ക്കിടെ അഭിരാമിയുടെ ചിന്ത മനസിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു.
“” രഘു ഭയ്യാ…! കുറച്ച് നേരത്തേക്ക് എന്നെ ഡിസ്റ്റർബ് ചെയ്യല്ലേട്ടോ…! “”
ഒരുകെട്ട് ഫയലുമായി എന്റെ കാബിനിലേക്ക് കയറിവന്ന രഘു ഭായിയോട് ഞാൻ പറഞ്ഞു.
“” എന്ത് പറ്റി സാർ..! “”
“” ഒന്നുമില്ല. എന്തോ ഒരു അസ്വസ്ഥത. കുറച്ച് നേരമൊന്ന് റെസ്റ് എടുക്കണമായിരുന്നു. “”