ഒരു ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ നേരം. അന്ന് ട്യൂഷനില്ലായിരുന്നു. ഊണൊക്കെ കഴിഞ്ഞ് മൂന്നുപേരും കൂടി വെടി പറഞ്ഞിരിക്കുമ്പോഴാണ് കുട്ടി കിണുങ്ങിക്കൊണ്ട് ജുനൈദയുടെ അരികിലെത്തിയത്. അവൾക്ക് ഉറക്കം വരുന്നത്രേ. ഷാഹിദ കുട്ടിയുമായി കിടപ്പുമുറിയിലേക്ക് പോയി. “ഇത്താ.. നമുക്കൊന്നു വീടുവരെ പോയാലോ. കുറെ നാളായില്ലേ അങ്ങോട്ട് ഒന്നു തിരിഞ്ഞുനോക്കിയിട്ട്. ഒന്നുപോയി വീടുതുറന്ന് അടിച്ചുവാരിയിട്ടിട്ട് പോരാം. ” അത് കേട്ടപ്പോൾ ജുനൈദയും സമ്മതിച്ചു. ഇരുവരും വേഗം റെഡിയായി.
ഷാഹിദയോട് യാത്രപറഞ്ഞ് അവർ ഇറങ്ങി. ജുനൈദ തന്റെ ഹോണ്ട ആക്ടീവ പുറത്തിറക്കി കയറിയിരുന്നു സ്റ്റാർട്ട് ചെയ്തു. “നോക്കി നിക്കാതെ കേറിയിരിക്ക് പെണ്ണേ..” പിന്നിലേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ മുംതാസ് ഒരു വശം തിരിഞ്ഞ് കയറിയിരിക്കാൻ തുടങ്ങി. “അയ്യോടി.. ഞാനെന്താ നിന്റെ കെട്ടിയോനോ ? കാല് ഇരുവശവും ഇട്ട് കയറിയിരിക്കെടി..” ജുനൈദ അവളെ കളിയാക്കി. ചുരിദാർ ആയതുകൊണ്ട് അങ്ങനെ കയറാൻ ബുദ്ധിമുട്ടുണ്ടായില്ല. ഇരുവശവും കാലുകളിട്ട് ജുനൈദയുടെ തോളിൽ പിടിച്ച് അവളിരുന്നു.
റോഡിൽ ഇറങ്ങിയതും അവൾ വണ്ടി പറപ്പിച്ചു വിട്ടു. മുംതാസാണെങ്കിൽ ഭയം കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു. “ഇത്താ… സ്പീഡ് കുറയ്ക്ക്…എനിക്ക് പേടിയാവുന്നുണ്ട് കേട്ടോ..” ജുനൈദയെ ചുറ്റിപ്പിടിച്ചുകൊണ്ട് അവൾ വിളിച്ചുകൂവി. അവളുടെ പേടി കണ്ട് ജുനൈദ പൊട്ടിച്ചിരിച്ചു. വീടിന്റെ പിന്നിൽ വണ്ടി നിർത്തി സ്റ്റാന്റിൽ വച്ചിട്ട് ജുനൈദ തിരിയുമ്പോഴേക്കും മുംതാസ് ഓടി മുറ്റത്തു ചെന്നിരുന്നു.
മുറ്റത്ത് അവിടവിടെ പുല്ലു വളർന്ന് മുട്ടൊപ്പം പൊക്കത്തിലായിരിക്കുന്നു. താക്കോലെടുത്ത് പൂട്ട് തുറക്കുമ്പോഴേക്കും ജുനൈദ പിന്നിൽ എത്തിയിരുന്നു. വാതിൽ തള്ളിത്തുറന്ന് അവർ അകത്തുകയറി. ജനാലകൾ തുറന്നിട്ടപ്പോൾ വീടിനുള്ളിലെ മുഷിഞ്ഞ ഗന്ധം പുറത്തേക്ക് പോയി പകരം നല്ല ശുദ്ധവായുവും വെളിച്ചവും ഉള്ളിലേക്ക് യഥേഷ്ടം കടന്നു വന്നു. ഹാളിന്റെ ഒരു മൂലയ്ക്ക് ഉപ്പ പതിവായി ഇരിക്കാറുള്ള കസേര. ഒരു തുണിയെടുത്ത് അവൾ അതിൽ മൂടിയിരുന്ന പൊടി തട്ടിക്കളഞ്ഞു. ആ കസേരയിൽ ഇപ്പോഴും ഉപ്പയുടെ ഗന്ധം അവൾ അനുഭവിച്ചറിഞ്ഞു. നിറഞ്ഞുവന്ന കണ്ണുകൾ പുറംകൈകൊണ്ടു തുടച്ചിട്ട് അവൾ ജുനൈദയെ നോക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു.
“നീ വാ പെണ്ണേ…നമുക്ക് ആദ്യം ആ മുറ്റത്തെ പുല്ലൊക്കെ പറിച്ചു കളഞ്ഞ് ഒന്നു വൃത്തിയാക്കാം.അതുകഴിഞ്ഞ് വീടിനുള്ളിലെ പണി തീർക്കാം.” ഇത് പറഞ്ഞിട്ട് മുംതാസിന്റെ കൈയിൽ പിടിച്ചു വലിച്ച് അവൾ മുറ്റത്തേക്കിറക്കി. രണ്ടാളും ചേർന്ന് ഒരു മണിക്കൂർ നേരത്തെ പരിശ്രമം കൊണ്ട് മുറ്റത്തു നിന്നും പുല്ലൊക്കെ പറിച്ചുമാറ്റി വൃത്തിയാക്കി. അതുകഴിഞ്ഞപ്പോൾ മുറ്റത്തു നിന്നും കൈത്തോട്ടിലേക്കും വയലിന്റെ നടവരമ്പിലേക്കും ഇറങ്ങുന്ന പടവുകളിൽ അവർ ഇത്തിരി നേരം വിശ്രമിക്കാനായി ഇരുന്നു.