ഠേ!!! ഠേ!!!
ആരോ പാർട്ടി പോപ്പർ പൊട്ടിച്ചപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. എങ്ങനെയെങ്കിലും അവിടുന്ന് ഇറങ്ങിയോടുക എന്നത് മാത്രമായി എന്റെ ലക്ഷ്യം. ഒരു കഷണം കേക്ക് തിന്നെന്ന് വരുത്തി അമ്പാറയോട് പിന്നെ വരാമെന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഞാൻ ഇറങ്ങി. പോവുന്ന വഴിക്ക് അനിലപ്പനെയും വലിച്ചു. അവനോട് ദേഷ്യപ്പെടാൻ തോന്നിയില്ല. പ്രശ്നം എന്റെയാണ്. എന്നെ ഇട്ടേച്ച് പോയവൾ. എന്നെ ചതിച്ച ബെസ്റ്റ് ഫ്രണ്ട്. അവറ്റകളുടെ മുമ്പിൽ ഞാനെന്തിന് ചമ്മണം? എന്തിന് പതറണം? ആർത്തലച്ചുവന്ന സങ്കടം ഞാൻ കടിച്ചമർത്തി. അവരെ ഒരുമിച്ച് കണ്ടതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് എന്റെ അവസ്ഥയായിരുന്നു. സന്തോഷമില്ലാതെ, ഒന്നിലും ശ്രദ്ധയില്ലാതെ, എന്ത് പ്രശ്നത്തിനും പരിഹാരമെന്നോണം തുണ്ട് കണ്ട്, തുണിയുണ്ടോ ഇല്ലയോ എന്നുപോലും ഓർക്കാതെ കിടന്നുറങ്ങി, ആർക്കോ വേണ്ടി, എങ്ങോട്ടോ പോവുന്ന ഒരു അരാജകജീവിതം. തിരിച്ച് വീടെത്തുന്നത് വരെ ഞാൻ അനിലപ്പനോട് കാര്യമായിട്ടൊന്നും സംസാരിച്ചില്ല. എന്റെ അവസ്ഥ അവനും ഊഹിച്ചുകാണണം. ചിലപ്പോൾ എന്നോട് അവരുടെ കാര്യം സൂചിപ്പിക്കാഞ്ഞതിന്റെ കുറ്റബോധം കാണും അവന്. വീട്ടിലെത്തി ഞാൻ ബൈക്കിൽ നിന്നിറങ്ങി നടന്നപ്പോൾ അവൻ പുറകിൽ നിന്ന് വിളിച്ചു.
“എടാ…”
“സാരമില്ലെടാ. അതൊക്കെ ഇനി ശീലമായിക്കോളും”
തിരിഞ്ഞ് നോക്കാതെ പറഞ്ഞുകൊണ്ട് ഞാൻ എന്റെ മുകളിലെ മുറിയിലേക്ക് നടന്നു. അൽപനേരത്തെ നിശബ്ദതക്ക് ശേഷം പുറകിൽ ബൈക്കിന്റെ അകന്നുപോവുന്ന ശബ്ദം. രാവിലെ ധൃതിപിടിച്ച് ഇറങ്ങിയപ്പോൾ ലാപ്ടോപ്പ് ചാർജ്ജിൽ ഇടാൻ മറന്നിരുന്നു. നാളത്തേക്ക് ഒന്ന് രണ്ട് അസൈൻമെന്റ്സ് സബ്മിറ്റ് ചെയ്യാനുമുണ്ട്. വസ്ത്രം മാറി ഒരു ഷോർട്സും ടീ ഷർട്ടും ധരിച്ച് പവർകേബിൾ കണക്റ്റ് ചെയ്ത് ലാപ്ടോപ് ഓണാക്കി ഞാൻ സ്റ്റഡി ടേബിളിന് മുന്നിലിരുന്നു. ഓണായി വന്നത് തലേന്നത്തെ വെബ്സൈറ്റിലേക്ക് തന്നെ. ഓടിത്തീർന്ന വീഡിയോയുടെ മുന്നിൽ റീപ്ലേ ബട്ടൺ തെളിഞ്ഞുനിന്നിരുന്നു. ഞാൻ ടാബ് ക്ലോസ് ചെയ്തു. ഗൂഗിൾ ഡോക്സ് എടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങി. സ്ഥിരം ചെയ്യാറുള്ളതുപോലെ അപ്പുറത്തെ ടാബിൽ ചാറ്റ് റൂം ഓപ്പൺ ചെയ്തിട്ടു. അതിപ്പോ ഒരു ശീലമായിരിക്കുന്നു. നോട്ട്ബുക്കെടുത്ത് ശേഖരിച്ചുവെച്ചിരുന്ന പോയിന്റ്സ് ഒക്കെ നോക്കി എല്ലാം ഒന്ന് മനസ്സിലുറപ്പിച്ച് ആഭേരി രാഗത്തിൽ ഞാനൊരു കീച്ച് കീച്ചാൻ തുടങ്ങി. ഏതാണ്ട് രണ്ട് പേജോളം ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ ‘ടു…ടു…’ എന്നൊരു ശബ്ദം. ചാറ്റ് റൂമിലെ നോട്ടിഫിക്കേഷനാണ്.