വശീകരണ മന്ത്രം 16 [ചാണക്യൻ]

Posted by

ഓഹ് അവിടുത്തെ കാര്യസ്ഥന്റെ മകൻ അല്ല?

കാര്യസ്ഥൻ?

സാരംഗി ഒന്നും മനസിലാവാതെ മുഖം ചുളിച്ചു.

അപ്പോഴാണ് ഒരു കാര്യം അവൾ ഓർത്തത്.

ഇമമ്മയോട് അനന്തച്ഛൻ തേവക്കാട്ട് മനയിലെ അംഗമാണെന്ന് പറയാതെ അവിടുത്തെ കാര്യസ്ഥന്റെ മകനാണെന് പറഞ്ഞത്.

ഹാ അത്‌ തന്നെ

സ്വബോധത്തിലേക്ക് തിരികെ വന്ന അവൾ ശരിയാണെന്ന മട്ടിൽ തലയാട്ടി.

അരുണിമ സാരംഗിയുടെ നീലകണ്ണുകളും ചിരിയും വർത്തമാനവും ഒക്കെ ശ്രദ്ധിക്കുകയായിരുന്നു.

ആ കണ്ണുകൾക്ക് അനന്തുവിന്റെ കണ്ണുകളുമായി നല്ല സാമ്യം അവൾക്ക് തോന്നി.

പിന്നെ സാരംഗിയെ കാണുന്തോറും ഉള്ളിന്റെ ഉള്ളിൽ ഉടലെടുക്കുന്ന പേരറിയാത്ത ഒരു തരം വികാരവും.

തലയൊന്ന് പെരുത്തതും അരുണിമ ഒന്നു നെടുവീർപ്പെട്ടു.

കണ്ടാൽ 15 വയസോളം പ്രായം തോന്നിക്കുന്ന ചുരുണ്ട മുടിയിഴകളുള്ള ആ കൊച്ചു പെണ്ണിനെ കണ്ടതും ആ തേജോമയമായ മുഖം ദർശിച്ചതും അനന്തുവിനോട് മുഖസാദൃശ്യമാണ് അരുണിമയ്ക്ക് തോന്നിയത്.

ഒപ്പം കരകവിഞ്ഞൊഴുകുന്ന വാത്സല്യവും

അരുണിമയുടെ മാറുന്ന ചില മുഖ ഭാവങ്ങൾ കണ്ടു പൊട്ടി ചിരിക്കാനാണ് സാരംഗിയ്ക്ക് തോന്നിയത്.

ആശയും സാരംഗിയുടെ കുസൃതികൾ ആസ്വാദന ത്വരയോടെ താടിക്ക് കയ്യും കൊടുത്തുകൊണ്ട് നോക്കി കാണുകയായിരുന്നു.

തേവക്കാട്ട് മനയിലേക്കുള്ള വഴി?

സാരംഗി അവരോടായി ചോദിച്ചു.

ഇവിടുന്ന് ദേശം നാല്കവലയിലേക്ക് പോണം…… അവിടുന്ന് ആരോട് ചോദിച്ചാലും വഴി പറഞ്ഞു തരും…. കവലയിലേക്കുള്ള വഴി അറിയുമോ?

ആശയുടെ ചോദ്യത്തിനു മറുപടിയായി അവൾ അറിയാമെന്ന മട്ടിൽ തലയാട്ടി.

ഓക്കേ ഫൈൻ…… വെള്ളം തന്നതിന് താങ്ക്സ് എ ലോട്ട്

ആശയെ നോക്കി സാരംഗി പറഞ്ഞു.

അതിനു ശേഷം സാരംഗി ഓടി വന്നു അരുണിമയെ വാരി പുണർന്നു.

അതോടൊപ്പം തന്നെ അവളുടെ പവിഴാധരങ്ങൾ അരുണിമയുടെ കവിളിൽ മുത്തമിട്ടിരുന്നു.

ലവ് യൂ ഇമമ്മ

അരുണിമയുടെ ചെവിയിൽ അങ്ങനെ അലറിയ ശേഷം സാരംഗി തിരിച്ചോടി.

അവൾ ഉമ്മ വച്ചതിന്റെ ഷോക്കിൽ നിൽക്കുകയായിരുന്നു അരുണിമ അന്നേരം.

അന്ന് ആദ്യമായി അവളിലെ മാതൃത്വം ഉണർന്നു.

പേര് അറിയാത്ത ഏതോ ഒരു വികാരത്തിന് അവൾ അടിമപ്പെട്ടു.

അരുണിമയുടെ മാറിടം അറിയാതെ വിങ്ങി.

അപ്പോഴും ഓടിയകലുന്ന സാരംഗിയിൽ ആയിരുന്നു അരുണിമയുടെ മിഴികൾ

ഓടുന്നതിനിടെ സാരംഗി അറിയാതെ ഓർത്തുപോയി.

Leave a Reply

Your email address will not be published. Required fields are marked *