ഒരാണിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന പെണ്ണിന്റെ രൂപം എന്നെ അസ്വസ്ഥനാക്കി. അങ്ങനെ ഒരാളുടെ മുന്നിലും കൈകൂപ്പി നിൽക്കാനുള്ള അവസ്ഥ ഒരാൾക്കും വരാൻ പാടില്ല. എന്തോ… തുഷാരയുടെ രൂപം എന്നെ വല്ലാതെ വേദനിപ്പിച്ചു. അവളോട് ദേഷ്യമുണ്ടായിരുന്നു. എങ്ങനെയും തകർക്കണം എന്ന് ആഗ്രഹിച്ചിരുന്നു പക്ഷെ സ്വയം തോറ്റുപിന്മാറി എനിക്കുമുന്നിൽ തൊഴുകൈയ്യോടെ നിന്ന അവളെ അടിച്ചത് ഒട്ടും ശരിയായില്ല എന്ന് ഇപ്പോഴാണ് എന്റെ മനസ് പറയുന്നത്. ആ ഒരു നിമിഷത്തെ ചോരത്തിളപ്പിൽ ഞാൻ ചെയ്ത തെറ്റിനെയോർത്ത് ഞാൻ എന്റെ കൈകളെ ശപിച്ചു. മനസുകൊണ്ട് ഒരായിരംതവണ അവളൂടെ കാൽക്കൽ ഞാൻ വീണുകഴിഞ്ഞു.
രാത്രി പതിവുപോലെ ലെച്ചു എന്റെ അരികിൽ വന്ന് കിടന്നെകിലും എനിക്ക് അവളെ ഫേസ് ചെയ്യാൻ പോലും മടിയായി. ഞാൻ തല്ലിയത് തുഷാരയെന്ന വ്യക്തിയെ അല്ല മറിച്ച് സ്ത്രീത്വത്തെ ആകെയാണെന്ന ചിന്ത എന്റെ മനസിലെ അലട്ടി. ആണിന്റെ കൈക്കരുത്ത് കാട്ടാനുള്ള പാഴ്വസ്തുവല്ല സ്ത്രീയെന്ന് വീണ്ടും വീണ്ടും മനസ് എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഒരു സ്ത്രീയെ അപമാനിക്കുന്നതിലൂടെ ഞാൻ എന്റെ അമ്മയുൾപ്പെടുന്ന ഒരു വർഗ്ഗത്തെത്തന്നെ അപമാനിക്കുകയാണ് ചെയ്തതെന്ന തിരിച്ചറിവ് മനസിനെ പ്രക്ഷുബ്ദമാക്കി.
: ശ്രീകുട്ടാ… ഇങ്ങോട്ട് നോക്കിയേ, മോന് വിഷമായോ
: ലെച്ചു… പറ്റിപ്പോയി. ചത്തുകിടന്ന എനിക്ക് ഒരവസരം കിട്ടിയപ്പോൾ ഞാൻ അറിയാതെ ചെയ്തുപോയി. പക്ഷെ ഞാൻ ഒരിക്കലും കരുതിയില്ല തുഷാരയെപ്പോലൊരു പെണ്ണ് ഇത്രയും സങ്കടപെടുമെന്ന്. കരഞ്ഞുകൊണ്ട് തൊഴുകൈയ്യോടെ എന്നെനോക്കിയ അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.
: അയ്യേ… കണ്ണൊക്കെ നിറഞ്ഞോ. ഇത്രയേ ഉള്ളായിരുന്നോ നിന്റെ വാശി. മതി കണ്ണ് തുടച്ചേ. അവൾ കാരണം നീ അനുഭവിച്ച ടെൻഷൻ എത്രയാണെന്ന് ആരേക്കാളും കൂടുതൽ അറിയുന്നത് എനിക്കല്ലേ. അതുകൊണ്ട് എന്റെ ശ്രീക്കുട്ടൻ ഇത്രയെങ്കിലും ചെയ്യണ്ടേ. പക്ഷെ ഒരു തെറ്റ് പറ്റിപ്പോയി, ഇന്ന് അത്രയും പേരുടെ മുന്നിൽവച്ച് അടിക്കരുതായിരുന്നു. മതി കണ്ണൊക്കെ തുടച്ച് ഉഷാറായേ..
: എന്നാലും അത്രയുംപേരുടെ മുന്നിൽവച്ച്…. എനിക്കെങ്ങാൻ ആണ് ഇങ്ങനൊരു അനുഭവം ഉണ്ടായതെങ്കിൽ ഞാൻ ചിലപ്പോ പോയി ചത്തേനെ..
: അതൊന്നും കുഴപ്പമില്ല…. ഇന്നത്തെ അടി അവളുടെ ചോദ്യത്തിനുള്ള മറുപടിയായായി കാണണ്ട… ചോദ്യം ഇപ്പോഴും ബാക്കിയാണ് അതിന് നല്ലൊരു ഉത്തരം കൊടുത്താൽ മതി..