“ഒളിക്കണ്ട മോനെ…എനിക്കേ…ച്ചിരി മൂപ്പ് കൂടുതലുണ്ട് ..അത് മറക്കണ്ട..!”
ഞാനതിനു പ്രതികരിക്കാന്‍ പോയില്ല. വെറുതെ പിടിച്ചു തൂങ്ങാന്‍ ഒരു വള്ളി ഇട്ടു കൊടുക്കണ്ടല്ലോ.
മഴയ്ക്ക് തെല്ലൊരു ശമനം വന്നു. അടുത്ത മഴയ്ക്ക് മുമ്പ് പറ്റുന്നത്ര ദൂരം പോകണം. ഇരുട്ടിപ്പോയാ പിന്നെ ഈ മഴയത്ത് ഡ്രൈവിംഗ് മഹാ വെറുപ്പിക്കലാവും.
സ്പീക്കറില്‍ നിന്നു ‘പാടം പൂത്ത കാലം’ ഒരു നേര്‍ത്ത ശബ്ദത്തില്‍ ഒഴുകി വരുന്നുണ്ട്. കുഞ്ഞേച്ചിയുടെ ഫോണിലെ കളക്ഷനുകളെല്ലാം തന്നെ 90 കളിലെ മനോഹര ഗാനങ്ങളാണ്.
ഗിയറിലുള്ള എന്‍റെ കൈപ്പത്തി വലംകൈ കൊണ്ട് അമര്‍ത്തിപ്പിടിച്ചു കൊണ്ട് കുഞ്ഞേച്ചി ഗാനത്തില്‍ മുഴുകിയെന്നതുപോലെ കണ്ണുകളടച്ചു. ആ ഉള്ളം കൈയുടെ ഇളം ചൂട് എന്നിലേക്ക് അരിച്ചു കയറുമ്പോള്‍ മനസ്സ് അല്പം ശാന്തമാകുന്നത് പോലെ തോന്നി.
കോതകുറിശ്ശി വരെ മഴ നന്നായി സഹായിച്ചു. പിന്നെ വീണ്ടും തകര്‍ത്ത് പെയ്യാന്‍ തുടങ്ങി. തറവാട്ടിലെത്തുമ്പോള്‍ ആറര കഴിഞ്ഞിരുന്നു. വീട്ടിലേക്ക് തിരിയുമ്പോഴേക്കും ഏട്ടത്തിയമ്മയുടെ കോള്‍ വന്നു.
മഴ കാരണം സുരക്ഷിതമായി എത്തിയോ എന്നറിയാനായി വിളിച്ചതാണ്.ലാന്‍ഡ് ലൈനില്‍ ആയിരുന്നതിനാല്‍ മനസ്സ് തുറന്ന് ഒന്നും സംസാരിക്കാന്‍ അവര്‍ക്കും എനിക്കും കഴിഞ്ഞില്ല.
കുഞ്ഞേച്ചിയാണെങ്കില്‍ ഇടംകണ്ണുകൊണ്ട് എന്നെ തന്നെ നിരീക്ഷിക്കുകയാണ്. അധികമൊന്നും സംസാരിക്കാതെ ഞാന്‍ ഫോണ്‍ വച്ചു.
വയല്‍ക്കരയില്‍ എത്തിയപ്പോഴേ കണ്ടു. ആകെ ഇരുട്ട് മൂടി ഒരു പ്രേതഭവനം പോലെ കിടക്കുകയാണ് വീട്. ഇതുപോലെ വൈകുമെന്നറിഞ്ഞിരുന്നെങ്കില്‍ ഉമ്മറത്തെ ലൈറ്റെങ്കിലും ഇട്ടു വെക്കാമായിരുന്നു.
കാര്‍ ഒതുക്കിയ ശേഷം ഞാന്‍ ഇറങ്ങി മഴയിലൂടെ ഓടി ഉമ്മറത്തേക്ക് കയറി. ലൈറ്റിന്‍റെ സ്വിച്ചിട്ട ശേഷം കതകു തുറന്ന് അകത്തു കയറി.
കുഞ്ഞേച്ചി കാറില്‍ തന്നെ ഇരിക്കുകയാണ്. എല്ലാ ലൈറ്റുകളും ഒന്നിച്ചു കത്തുന്ന മെഗാസ്വിച്ച് ഓണ്‍ ചെയ്ത ശേഷം ഞാന്‍ ഒരു കുടയുമെടുത്ത് വേഗത്തില്‍ കാറിനരികിലേക്ക് ചെന്നു.
അവിടത്തെ കാഴ്ച കണ്ട് ഞാന്‍ ശരിക്കും അമ്പരന്നു. കുടയെടുത്തു വന്നിട്ട് ഇറങ്ങിയാ മതിയെന്നും പറഞ്ഞു കാറിലിരുത്തിപ്പോയ കുഞ്ഞേച്ചി ദേ മഴയത്തിറങ്ങി നില്‍ക്കുന്നു.!