നടേശൻ അറിയാതെ ഇടയ്ക്ക് രണ്ട് മൂന്ന് തവണ പുള്ളി നാട്ടിൽ വന്നിരുന്നു….ഭദ്രയുടെ മുന്നിൽ വരാതെ ദൂരെ എവിടെയെങ്കിലും വച്ച് അവളെ കണ്ടിട്ട് പോകാറാണ് പതിവ്… അവസാനം ദിവാകരൻ നാട്ടിൽ വന്നത് എന്റെയും ഭദ്രയുടെയും വിവാഹം കഴിഞ്ഞു എന്ന് എങ്ങനെയൊ അറിഞ്ഞിട്ടാണ്… അന്ന് നാട്ടിലെത്തിയ ആൾ പുറത്തെവിടെയോ വച്ച് എന്നെയും ഭദ്രയേയും മാറി നിന്ന് കണ്ടതിനു ശേഷം മടങ്ങി പോയി… ചെയ്ത പാപത്തിന്റെ ഭാരം സ്വയം താങ്ങാനാവാതെ മകളോടും ഭാര്യയോടും പങ്കുവെച്ച ദിവാകരനോട് എല്ലാ സത്യങ്ങളും പുറംലോകത്തെ അറിയിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു….അന്നെല്ലാം നടേശനെ ഭയന്ന് അയാൾ അതിന് തയ്യാറായില്ല…..മാസങ്ങൾക്ക് മുൻപ് ഞാനും ഭദ്രയും ഹണി മൂണിനായി പോയ റിസോർട്ടിൽ വച്ച് ദിവാകരൻ ഞങ്ങളെ കണ്ടിരുന്നു….ആ റിസോർട്ടിൽ ജോലി ചെയ്യുന്ന ഒരു പരിചയക്കാരനെ കാണാൻ എത്തിയ ദിവാകരൻ അവിചാരിതമായാണ് ഞങ്ങളെ കണ്ട് മുട്ടിയത്… അന്ന് ഞങ്ങൾ റിസോർട്ടിൽ നിന്നും റൂം വെക്കെറ്റ് ചെയ്ത് പോരുന്ന ദിവസമായിരുന്നു….റിസോർട്ടിൽ നിന്നും പോന്ന് കുറച്ച് ദൂരം ദിവാകരൻ തന്റെ കാറിൽ എന്നെയും ഭദ്രയേയും പിന്തുടർന്നിരുന്നു….ഒരു പക്ഷെ അന്ന് ഭദ്ര ആരോ ഞങ്ങളെ പിന്തുടരുന്നുണ്ടെന്ന് സംശയം പറഞ്ഞതും അത് തന്നെയാകും…..
സമ്മർ പാലസ് റോഡിൽ നിന്നും ജീപ്പ് ശരത് പറഞ്ഞ വഴിയിലേക്ക് പ്രവേശിച്ചു….. പുറത്ത് ചെറുതായി കാറ്റ് വീശുന്നുണ്ട്… മഴ വീണ്ടും പെയ്യാനുള്ള സാധ്യതയുമുണ്ട്…….ജീപ്പ് പരമാവധി വേഗത്തിൽ തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു….
പറഞ്ഞ സ്ഥലത്തിനടുത്ത് എത്താറായെന്ന് ശരത് സൂചന നൽകിയതും ഞാൻ അവനോട് വണ്ടി നിർത്താൻ പറഞ്ഞു…..
അവൻ വഴിയരികിലായി രണ്ട് ആളുടെ വലിപ്പത്തിൽ മറയുള്ള ഒരു പൊന്തക്കാടിനരുകിൽ ജീപ്പ് നിർത്തി….
“”ഞങ്ങളിവിടെ ഇറങ്ങാം… നീ തിരിച്ചു പൊയ്ക്കോ… പാലസ് റോഡിൽ നിന്നും ഇങ്ങോട്ടുള്ള വഴിയുടെ എൻട്രൻസിൽ നീ വെയിറ്റ് ചെയ്യണം….ശേഖർ സാറും ഫോഴ്‌സും ഏത് സമയവും അവിടെ എത്താം… അവർക്ക് ഇങ്ങോട്ടുള്ള വഴിയിൽ സംശയമൊന്നും ഉണ്ടാവരുത്…. നീ വേണം അവരെ കൂട്ടി കൊണ്ട് വരാൻ….’”
“”അതെന്തായാലും ശരിയാവില്ല… നിന്നെ ഞാൻ അങ്ങോട്ട് തനിച്ച് വിടില്ല….””