രാഘവന്റെ പകപ്പ് കണ്ട് കലിപ്പോടെ രേവതി അയാളെ നോക്കി.
അത് കണ്ടതും അദ്ദേഹം മുഖം താഴ്ത്തി.
“ഇങ്ങനൊരു പേടി തോണ്ടൻ മനുഷ്യൻ.. മോളെ വസൂ കാര്യം വേറൊന്നുമല്ല, ആ ബ്രോക്കർ ഇന്ന് ഇവിടെ വന്നിരുന്നു”
“എന്തിന്? ”
വാസുകിയ്ക്ക് എന്തോ പന്തികേട് മണത്തു.
“അത് അങ്ങേരുടെ കയ്യിൽ നല്ലൊരു കൂട്ടരുടെ ആലോചന ഉണ്ടെന്ന്… ചെറുക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് പോലും. നല്ല തറവാട് ഉയർന്ന സാമ്പത്തികം. അവരുടെ ഫാമിലിയെ ഒക്കെ നിന്റെ അച്ഛന് അറിയാന്ന്. നിന്നെ കണ്ട് അവർക്ക് ഒരുപാട് ഇഷ്ട്ടായിന്ന്”
രേവതി പറഞ്ഞു നിർത്തി.
“ഇഷ്ട്ടപെട്ടു എന്നോ അതിനു എന്നെ എപ്പോ അവര് കണ്ടത്? ”
വാസുകി ഞെട്ടലോടെ ചോദിച്ചു.
“നിന്റെ അച്ഛനല്ലേ ആള്… മോള് അന്നൊരു കല്യാണത്തിന് പോയിരുന്നില്ലേ? ”
“ഉവ്വ് എന്റെ കൂട്ടുകാരിയുടെ”
“ഹാ അത് തന്നെ… ആ കല്യാണത്തിന് അവരെയും കൊണ്ടു നിന്റെ പുന്നാര അച്ഛൻ വന്നിനു പോലും സ്വന്തം മോളെ അവർക്ക് കാണിച്ചു കൊടുക്കാൻ”
“എന്നിട്ടോ? ”
അന്ധാളിപ്പോടെ വാസുകി അമ്മയെ ഉറ്റു നോക്കി.
“നീ അവിടെ കൂട്ടുകൈകളോട് സൊറ പറഞ്ഞിരിക്കുന്നത് പുള്ളിക്കാരൻ അവർക്ക് കാണിച്ചു കൊടുത്തു ”
രേവതി അതും പറഞ്ഞു പൊട്ടിച്ചിരിച്ചു.
വാസുകി അണ്ടി പോയ അണ്ണാനെ പോലെ വാ പൊളിച്ചിരുന്നു.
“അച്ചേ…. ”
അവളുടെ അലർച്ച കേട്ട് രാഘവൻ കണ്ണുകളടച്ചു ചാരു കസേരയിലേക്ക് അമർന്നു കിടന്നു.
“അച്ചേ എന്തൊക്കെയാ അമ്മ ഈ പറയണേ.. ഇതൊക്കെ ഉള്ളതാണോ സത്യം പറ? ”
വാസുകി രഘവന്റെ കുട വയറിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.
രാഘവൻ മറുപടി കൊടുക്കാതെ ബലം പിടിച്ചു നിന്നു.
“പറ അച്ചേ ”
വാസുകി ചിണുങ്ങാൻ തുടങ്ങിയതും രാഘവൻ കണ്ണുകൾ തുറന്നു അവളെ മെല്ലെ നോക്കി.
“മോളെ നല്ല കൂട്ടരാ… അച്ഛന് നല്ലോണം അറിയുന്നതാ… മോൾടെ ഭാഗ്യാവും ഈ ആലോചന. ഞങ്ങൾ നടത്തട്ടെ? ”
രാഘവൻ പ്രതീക്ഷയോടെ മകളുടെ കണ്ണിലേക്ക് ഉറ്റു നോക്കി.
“ഇപ്പൊ വേണ്ട അച്ചേ… ഞാനിങ്ങനെ പാറി പറന്നു നടക്കട്ടെ എന്നിട്ട് എനിക്ക് തോന്നുന്നുമ്പോ ഞാൻ പറയാം എനിക്ക് കല്യാണമായിന്നു… മാത്രമല്ല പ്രധാനപ്പെട്ട വേറൊരു കാര്യവും ഉണ്ട്”
“എന്താ അത്? ”
രാഘവനും രേവതിയും ഒരുപോലെ ചോദിച്ചു.
ദിയ കാര്യം എന്താണെന്നു അറിയാനുള്ള ആകാംക്ഷയിൽ ഫോണിൽ നിന്നും കണ്ണെടുത്ത് അവളിൽ നട്ടു വച്ചു.
വാസുകിയുടെ മുഖത്തു വിരിയുന്ന ലജ്ജ കണ്ട് അവർക്ക് അതിശയം തോന്നി.
ആ ലജ്ജ അവളുടെ കവിളുകളിലേക്ക് ചുവപ്പ് രാശി പോലെ പടർന്നു.
“എന്താ വസൂ ആ കാര്യം? ”
അക്ഷമയോടെ രേവതി ചോദിച്ചു.
“ഞാൻ തന്നെ എന്റെ ആളെ കണ്ടെത്തി പ്രേമിച്ചു കെട്ടും…. അതാണെന്റെ ആഗ്രഹം “