“ഒരു ചെട്ടിയാരെ അറിയുമോ ഗോവിന്ദ്?”തിരിച്ചു പോകാൻ ഇറങ്ങുന്ന വഴിയിൽ വിക്രമൻ ചോദിച്ചു.
“ഏ…….ഏത് ചെട്ടിയാർ?”പെട്ടെന്നുള്ള ചോദ്യത്തിൽ ഗോവിന്ദ് ഒന്ന് പതുങ്ങി.
“തനിക്ക് അറിയില്ലെങ്കിലും പണം തിരിച്ചുകൊടുക്കാനുള്ളവരെ ചെട്ടിയാർക്കറിയാം.കൂടാതെ വില്ല്യം ചെട്ടിയാരെ പലവട്ടം വിളിച്ചതിന് രേഖകളുമുണ്ട്.അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം.എന്നാൽ ഇറങ്ങട്ടെ ഗോവിന്ദ്,ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടാതിരിക്കട്ടെ.”
ഒടുവിൽ ഒരാശംസയും നേർന്നുകൊണ്ടാണ് വിക്രമൻ തന്റെ വണ്ടിയിലേക്ക് കയറിയത്.എന്തോ നേടിയതിന്റെ സന്തോഷം അപ്പോൾ
അയാളുടെ മുഖത്തുണ്ടായിരുന്നു.
ഗോവിന്ദ് പറഞ്ഞ ഒരു വാചകം “ആ ഗാർഡ് അവർക്ക് അത്രയും ഉപകാരം എന്തോ ചെയ്തിരിക്കണം”
അത് വിക്രമന് സ്ട്രൈക്ക് ചെയ്തു.
കൂടാതെ നിസ്സാരമെന്ന പോലെ അല്പം പരുങ്ങിക്കൊണ്ട് ചെട്ടിയാരെ അറിയില്ല എന്ന് ഗോവിന്ദ് പറഞ്ഞ കള്ളം,നിരുപദ്രവകരമെന്ന് കരുതി പറഞ്ഞതായാലും അതും വിക്രമന് പിടിവള്ളിയാണ്.വില്ല്യമിനെപ്പോലെ പലപ്പോഴും ചെട്ടിയാരുമായി ഫോൺ ബന്ധം ഗോവിന്ദിനുണ്ടായിരുന്നതും അവർ തമ്മിലെ പലിശയിടപാടും, വില്ല്യമായിരുന്നു അതിലെ മീഡിയേറ്റർ എന്നതും ഗോവിന്ദിനും വില്ല്യമിനും ഇടയിലൊരു അകൽച്ചക്ക്
അല്ലെങ്കിൽ അവർക്കിടയിൽ ഒരു പ്രശ്നമുണ്ടായിരുന്നു എന്നത് ഉറച്ചു വിശ്വസിക്കാൻ വിക്രമനെ പ്രേരിപ്പിച്ചു.
ഇനി ഇതിലേതാണ് വില്ല്യമിന്റെ മരണം വരെ എത്തിനിൽക്കുന്നത് എന്ന ചോദ്യവുമായി ഒരു ചിരിയോടെ വിക്രമൻ ഡ്രൈവ് തുടർന്നു,തന്റെ ജോലി കുറച്ചുകൂടി എളുപ്പമായി എന്ന ആശ്വാസത്തോടെ അയാൾ രാത്രിയുടെ മടിത്തട്ടിൽ വിലയം പ്രാപിച്ചു.
*****
“ദേ……..ചേച്ചി ഒന്ന് പോയെ,പോയി അവിടെയെങ്ങാനും ചുമ്മാ ഇരുന്നേ.”
അടുക്കളയിലേക്ക് കയറിവന്ന വീണയോട് ഗായത്രി കയർത്തു.
“ചൂടാവല്ലേ പെണ്ണെ,എന്റെ കൊച്ചിന്റെ അച്ഛന് ഇത്തിരി വെള്ളം എടുത്തോട്ടെടി.”
“ദാഹിച്ചു ചാവാൻ നിക്കുവാണെൽ ആ സാധനത്തിന് വന്ന് കുടിച്ചുകൂടെ?
ഒരു ഉത്തരവാദിത്വവുമില്ലാത്ത ജന്തു”
ഗായത്രി വീണ്ടും പറഞ്ഞു.
“ഡീ……എന്റെ ചെക്കനെ വല്ലോം പറഞ്ഞാലുണ്ടല്ലൊ”
“പറഞ്ഞാൽ……..ആ സാധനം എന്റെ അനിയൻ കൂടിയാണെന്ന് ഓർക്കണം
ഇന്ന് പൂർണ്ണമായും സ്വന്തം പോലെ കിട്ടിയതിന്റെ തുള്ളിച്ചാട്ടം ഇച്ചിരി കുറച്ചു മതി,വയറ്റിൽ ഒരാള് കൂടി ഉണ്ടെന്ന് മറക്കണ്ട.”
കോടതി വിധി പറയുന്ന ദിവസം ആയിരുന്നു ഇന്ന്.വീണയുടെ വാദം പൂർണ്ണമായും അംഗീകരിച്ചുകൊണ്ട്,
ഒരു ഗേ ആയ ഗോവിന്ദിനൊപ്പം ജീവിക്കുവാനുള്ള ബുദ്ധിമുട്ട് വിലക്ക് എടുത്തുകൊണ്ട്,ഉഭയകക്ഷിസമ്മത പ്രകാരം ബന്ധം പിരിയാനുള്ള വിധി പുറപ്പെടുവിക്കുകയായിരുന്നു.