“അതിലേക്കാണ് വരുന്നത് മിസ്റ്റർ ഗോവിന്ദ്.അന്വേഷിച്ചപ്പോൾ താനും കുടുംബവുമായി അത്ര രസത്തിലല്ല എന്നറിയാൻ കഴിഞ്ഞു.അതിന്റെ കാരണം എനിക്ക് അറിയേണ്ട താനും
.പക്ഷെ എങ്കിലും ചിലത് ചോദിച്ചേ പറ്റൂ.സഹകരിക്കുക,ഇല്ലെങ്കിൽ ഇനി കണ്ടുമുട്ടുന്ന രീതിയും സാഹചര്യവും ഇതായിരിക്കില്ല.പോലീസ് ഓഫിസർ സുഹൃത്ത് ആയിട്ടുള്ള തനിക്ക് അത് മനസിലാവുമല്ലോ?”വിക്രമനും വിട്ടു കൊടുത്തില്ല.
ഇതിനിടയിൽ രാജീവ് ഗോവിന്ദന്റെ കയ്യിലൊന്ന് തട്ടി,കാര്യമറിയാൻ നോക്കിയ ഗോവിന്ദിനോട് അധികം ബലം പിടിക്കേണ്ട എന്ന് രാജീവ് കണ്ണ് കൊണ്ട് പറഞ്ഞു.
അത് മനസ്സിലാക്കിയ ഗോവിന്ദ് ഒന്ന്
അയഞ്ഞു.തന്റെ വഴിയിലേക്കെത്തി എന്ന് മനസ്സിലായതും വിക്രമൻ തന്റെ ആദ്യ ചോദ്യം ഗോവിന്ദിന് നേർക്ക് തൊടുത്തു,അത് എംപയർ ഗ്രൂപ്പിനെ കുറിച്ചായിരുന്നു.
“സർ………അത്…….അതെന്റെ ഭാര്യ വീട്ടുകാരുടെതാണ്.ഇപ്പോൾ ഞാനും ആയി അത്ര രസത്തിലുമല്ല.വീണയും ആയുള്ള ദാമ്പത്യം പിരിയുന്നതിന്റെ വക്കിലുമാണ്.”
“അന്ന് വില്ല്യം മരിച്ചുകിടന്ന ഫ്ലാറ്റ്, അത് നിങ്ങളുടെ തന്നെയല്ലെ ഗോവിന്ദ്,അതോ ഇനി……..”
“വീട്ടുകാരുമായി രസത്തിലല്ല സർ, പക്ഷെ ആ ഫ്ലാറ്റ് എന്റെ സേവിങ്സ് കൊണ്ട് വാങ്ങിയതാണ്.”
“വില്ല്യമും താനുമായി എന്തെങ്കിലും പ്രശ്നം?”
“നെവർ,അവന്റെ മരണം വരെ നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.”
“അതിരിക്കട്ടെ,മറ്റൊരു കാര്യം. തനിക്കറിയുന്നതാണ്,ഒരു ജോലി എംപയർ ഗ്രൂപ്പിൽ നേടുക എന്നത് ഏത്ര ശ്രമകരമാണെന്ന്.ആ ഒരു സാഹചര്യം നിലനിൽക്കെ തന്റെ കൂട്ടുകാരന്റെ കേസിലെ ഒരു സാക്ഷി, അതും ഒരു കുടിയൻ അയാൾക്ക് അവിടെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ ജോലി ലഭിക്കുക,അതും അവർ നേരിട്ടുള്ള ഇടപെടൽ മൂലം. തനിക്കെന്താ അതിനെക്കുറിച്ച് പറയാനുള്ളത്.”
“അത് എന്റെ വിഷയമല്ല സർ.അവർ അവർക്ക് ഇഷ്ട്ടമുള്ളവരെ ജോലിക്ക് വക്കുന്നു,എനിക്കെന്ത് കാര്യമതിൽ.”
“ഒറ്റ നോട്ടത്തിൽ കാര്യമില്ലായിരിക്കാം
എങ്കിലും ചിലത് ദഹിക്കാതെ കിടക്കുന്നു.അതങ്ങ് തീർത്തു പോകുന്നതല്ലേ നല്ലതും.അതുകൊണ്ട് ചോദിക്കുന്നു എന്ന് മാത്രം.എന്തിനോ ഉള്ള ഒരു പ്രതിഫലമല്ലെ അതെന്ന് ഒരു തോന്നൽ,അതിനുള്ള ഉത്തരം നിങ്ങൾക്കിടയിലെ പ്രശ്നങ്ങളിൽ ഒളിഞ്ഞുകിടക്കുന്നുമുണ്ട്.ഗോവിന്ദ് –
വില്ല്യം – എംപയർ ഗ്രൂപ്പ്,എന്തോ ഒന്ന് ഈ ത്രയങ്ങൾക്കിടയിൽ നീറിപ്പുകയുന്നുണ്ടല്ലൊ ഗോവിന്ദ്?”
“സർ……വിളിപ്പിച്ചപ്പോഴൊക്കെ ഞാൻ
വന്നിരുന്നുതന്നിട്ടുണ്ട്.അറിയുന്നത് പറയുകയും ചെയ്തു.വില്ല്യവും ഞാനുമായി പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.അവന്റെ പ്രൈവസിക്ക് വേണ്ടിയാണ് ഞാൻ മാറിനിന്നതും.പക്ഷെ അതവന്റെ അവസാന രാത്രിയായിരിക്കും എന്ന് അറിഞ്ഞിരുന്നില്ല.പിന്നെയെന്റെ കുടുംബപ്രശ്നങ്ങൾ,അതെന്റെ സ്വകാര്യതയാണ് സർ.അതെനിക്ക് സാറിനോട് പറയേണ്ട കാര്യവുമില്ല.
പിന്നെ എംപയർ ഗ്രൂപ്പ് ജോലി കൊടുത്തത്,അതിന് കാരണം അവരോട് തന്നെ ചോദിക്കണം. അല്ലെങ്കിൽ ആ ഗാർഡ് അത്രക്കും എന്തോ അവർക്കായി ചെയ്തു കൊടുത്തിട്ടുണ്ടാവണം.അതെനിക്ക് അറിയുന്ന കാര്യവുമല്ല.”
ഗോവിന്ദ് ആദ്യം ഒന്ന് പതറിയെങ്കിലും ഉത്തരങ്ങളിൽ പൊരുത്തക്കേട് തോന്നാത്തതും തന്റെ ഊഹങ്ങൾക്ക് വ്യക്തമായ തെളിവുകളില്ലാത്തതും മൂലം തത്കാലം വിക്രമൻ അവിടെ നിന്നുമിറങ്ങി.