ആദിത്യൻ തല ആട്ടി, അവൻ അദ്ദേഹത്തെ സിനിമ പ്രീമിയറുകളിലും, അവാർഡ് ഷോകളിലും, ചാറ്റ് ഷോകളിലും, ന്യൂസിലും, പത്രങ്ങളിലും കണ്ടിട്ടുണ്ട്.
“മനു വർമയുടെ ആസ്ഥികളുടെ അവകാശി ആരാണെന്ന് പത്രക്കാർ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അധികം താമസിക്കാതെ അവർ കണ്ട് പിടിക്കുക തന്നെ ചെയ്യും. കുറച്ച് മണിക്കൂറുകളുടെയോ ദിവസങ്ങളുടെയോ കല താമസത്തിൽ അവർ നിങ്ങൾ മൂന്ന് പേരെയും എങ്ങനെയും കണ്ടുപിടിച്ച് ചോദ്യം ചോദിച്ച് തുടങ്ങും”.
“എന്താ ഈ പറയുന്നേ”, ആദിത്യൻ ചോദിച്ചു. “ശെരിക്കും, അതാണോ സംഭവിക്കാൻ പോകുന്നത്?”.
അഡ്വക്കേറ്റ് പ്രഭാകരൻ ഒന്ന് കണ്ണ് ചിമ്മി. “അതാണ് സംഭവിക്കാൻ പോകുന്നത്, ആദിത്യ ഞങ്ങൾക്ക് ഇതിൽ മുൻപരിചയം ഉണ്ട്”.
“ഞാൻ വിചാരിച്ചു അവർ . . . .” ആദിത്യൻ ഒന്ന് നിർത്തി എന്നിട്ട് ആലോചിച്ചു. അവന് മനസ്സിലായി വകീൽ ശെരിയാണ് പറഞ്ഞത്. ദൈവമേ പത്രങ്ങൾ അറിഞ്ഞാൽ ഞാൻ അതിന്റെ ഇടയിൽ പെട്ട് നട്ടം തിരിയും.
“നിനക്കിപ്പോൾ കാര്യങ്ങളുടെ ഗൗരവം മനസ്സിലായി എന്ന് ഞാൻ വിശ്വസിക്കുന്നു മിസ്റ്റർ ആദിത്യ”.
“എനിക്ക് മനസ്സിലായി”, നിരുത്സാഹത്തോടെ ആദിത്യൻ മറുപടി പറഞ്ഞു. “ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്?”.
“ഇപ്പോൾ നിനക്കായി ഒരു കാർ വെളിയിൽ വെയിറ്റ് ചെയ്യുന്നുണ്ടാകും. ഏകദേശം ഒൻപത് മണിക്കൂറിനുള്ളിൽ ഒരു പ്രൈവറ്റ് ജെറ്റ് നിനക്കായ് എയർപോർട്ടിൽ ഉണ്ടാകും. അതായത് രാത്രി എട്ടര മണിക്ക്, അത് ഒൻപത് മണിക്ക് ടേക്ക്ഓഫ് ചെയ്യും. അവിടെ നിന്ന് ദ്വീപിനടുത്തുള്ള എയർപോർട്ടിലേക്ക് ആറുമണിക്കൂർ യാത്ര. അവിടെ നിന്ന് ഒരു ബോട്ടിൽ ഒരു മണിക്കൂർ യാത്ര കൊണ്ട് ദ്വീപിൽ എത്തിച്ചേരുന്നതാണ്. ഏകദേശം സൂര്യോദയത്തോടെ നീ ദ്വീപിൽ എത്തു”.
“മുഴുവൻ രാത്രി യാത്ര”, ആദിത്യൻ ചോദിച്ചു. “ശെരിക്കും ക്ഷീണം പിടിക്കും”.
“നിർഭാഗ്യവശാൽ ഞങ്ങൾക്ക് നിങ്ങൾ മൂന്ന് പേരെയും എത്രയും പെട്ടെന്ന് ദ്വീപിൽ എത്തിക്കേണ്ടതായുണ്ട്. അത് കൊണ്ട് ഈ യാത്ര മാറ്റി വയ്ക്കാൻ പറ്റില്ല. എന്തായാലും എയർപോർട്ടിൽ പ്രിയ എന്ന് പേരുള്ള മനു വർമ്മയുടെ വർഷങ്ങളുടെ പരിചയസമ്പത്തുള്ള ഒരു പേർസണൽ അസിസ്റ്റന്റ് നിനക്കായി കാത്തിരിക്കുന്നുണ്ടാവും. അവളായിരിക്കും നിന്റെ സുഹൃത്ത്, വഴി കാട്ടി, അസിസ്റ്റന്റ് യാത്ര കഴിയുന്നത് വരെ”.
“എനിക്കെന്തിനാണ് ഒരു അസിസ്റ്റന്റ്”, ആദിത്യൻ ചോദിച്ചു.