കൂമ്പാരത്തിലെ ടവർ ലൊക്കെഷൻ വച്ച് ആ സമയത്തുള്ള മുഴുവൻ ഫോൺ കാൾ ഡീറ്റെയിലും കിട്ടണം സർ.ഒരു തുമ്പ് കിട്ടാതിരിക്കില്ല.”
“എക്സാക്ട്ലി.ഇന്ന് തന്നെ അതിന് ഏർപ്പാട് ചെയ്യാം.അതെ സമയം പത്രോസ് സാറ് രണ്ട് കാര്യങ്ങൾ ഒന്ന് തിരക്കണം.ഒന്ന് ആ ഹോസ്പിറ്റലിൽ കണ്ട രണ്ടാമത്തെയാൾ.പിന്നെ സി സി ക്യാമറയിൽ പതിഞ്ഞ ജീപ്പ്.ഇനി
അന്വേഷണം ഇതുവരെ നടന്നത് പോലെ ആവില്ല.പലരെയും കാണേണ്ടി വരും,എതിരിടാനും.ഒന്ന് കരുതിയിരിക്കുക.”
“സർ മുന്നിലുണ്ടെങ്കിൽ അതൊന്നും ഒരു പ്രശ്നമല്ല.ഇതിന് പിന്നിലുള്ള കൈകളിൽ വിലങ്ങു വീണിരിക്കും.
ഒപ്പം ആ ഇരുമ്പിനെ ഞാൻ പ്രത്യേകം കാണുന്നുമുണ്ട്.”പത്രോസ് ആവേശം കൊണ്ടു.
*****
മാധവന്റെ തെങ്ങിൽ പുരയിടം.
അങ്ങോട്ടെക്കാണ് അയാൾ
ശംഭുവുമായെത്തിയത്.അവരെ കാത്തെന്ന പോലെ ഹാളിൽ തന്നെ ഉണ്ടായിരുന്നു സാവിത്രിയും വീണയും ഗായത്രിയും.ശംഭുവിനെ കണ്ടതും വീണ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു.അവന്റെ മാറിൽ അള്ളിപ്പിടിച്ചിരുന്നവൾ കരഞ്ഞു.
അവളുടെ കണ്ണീര് അവന്റെ ഷർട്ട് കുതിർത്തു.അതുവരെ അടക്കിവച്ച വിഷമങ്ങൾ അങ്ങനെയങ്ങു തീരട്ടെ എന്ന് മറ്റുള്ളവരും കരുതി.കരച്ചിൽ ഒന്നടങ്ങിയതും അവനവളെപ്പിടിച്ചു മാറ്റി.
“എന്തിനാ എന്നെ ഇട്ടേച്ചു പോയെ?”
ഒരേങ്ങലോടെയാണ് വീണ ചോദിച്ചത്
“ഇട്ടേച്ചു പോയതല്ലല്ലോ.ഇറക്കിവിട്ടത് അല്ലെ.ഞാൻ വെറും പൊട്ടൻ.ഓരോ വാക്കും കേട്ട് കഥയറിയാതെ ആട്ടം കാണുന്നു.”
“എല്ലാം അറിയുന്നയാളല്ലെ.അപ്പൊ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
അങ്ങനെയൊരവസ്ഥയില് ഞാൻ എന്നാ ചെയ്യാനാ.എന്തെങ്കിലും കേട്ട ഉടനെ ഒന്നും മിണ്ടാതെ ഇറങ്ങിയങ്
പോവുക?എന്നാ പോയപ്പോൾ എന്നെയും കൂട്ടാൻ തോന്നിയോ?”
“പിന്നെ ഞാനെന്ത് വേണമായിരുന്നു?
അതൊക്കെ കേട്ട് ആ പടിക്ക് പുറത്ത് കിടക്കണമായിരുന്നോ.ഒപ്പമുണ്ടാവും എന്ന് കരുതിയ പെണ്ണ് പോലും ഒന്നും മിണ്ടാതെ നോക്കി നിന്നപ്പോൾ ഞാൻ തോറ്റുപോയി.അതുകൊണ്ടാണ് ഇറങ്ങിയതും”
“ആരാ പറഞ്ഞത് എന്റെ ശംഭുസ് തോറ്റെന്ന്?ഞാൻ ജീവിച്ചിരിക്കുമ്പോ
അതിന് സമ്മതിക്കുവൊ?”
“ഈ കാട്ടുന്ന സ്നേഹവും കരുതലും പ്രകടിപ്പിക്കേണ്ട സമയത്ത് വേണം.
അല്ലാതെ ഒരുവൻ തകർന്നു നിക്കുമ്പോഴല്ല.ഇപ്പൊ വന്നതും അത് മോഹിച്ചുമല്ല,മാഷ് വിളിച്ചത് കൊണ്ട് മാത്രം.ആ വാക്ക് തട്ടാൻ വയ്യാത്തത് കൊണ്ട്.”
“എന്തായാലും എന്റെ ശംഭുസ് വന്നു.
എനിക്കത് മതി.വന്നേ…..വല്ലോം കഴിക്കാം.ആ മുഖം കണ്ടാലറിയാം ഒന്നും കഴിച്ചുകാണില്ല.”