“എനിക്കുമുണ്ട് അല്പസ്വല്പം വാശി.
ചെന്ന് പറഞ്ഞേക്ക് ചത്തിട്ടില്ലെന്ന്.
ഇറക്കിവിട്ടയിടത്തേക്കും,മിണ്ടാതെ നിന്ന മനസ്സുകളിലേക്കും തിരികെ എത്താൻ ബുദ്ധിമുട്ടുണ്ടെന്നും.”
“ശരിയാണ് അവളാ സമയം ഒന്നും മിണ്ടിയില്ല.നിന്റെ ടീച്ചറുടെ യാചനക്ക് മുന്നിൽ അവൾക്കതിന് കഴിഞ്ഞില്ല.
പക്ഷെ അതുകൊണ്ട് അവൾക്ക് സ്നേഹമില്ലെന്ന് കരുതരുത്.”
“ആ മൗനം…..അതിന് മുന്നിലാ ഞാൻ തോറ്റുപോയത്.”
“നിന്റെ പ്രയാസം മനസിലാകും.ഒന്ന് ഓർക്കണം,നീ പടിയിറങ്ങിയതു മുതൽ വല്ലാത്തൊരവസ്ഥയിലാ അവൾ.ആകെ കോലം കെട്ടു.ആ മുറിവിട്ട് പുറത്തുപോലും വരുന്നില്ല.
ഇനിയും അവളെ……”വിനോദിന്റെ വാക്കുകൾ ഒന്നിടറി.
“ഞാൻ പറഞ്ഞല്ലോ.ഞാൻ ഇപ്പൊ അങ്ങോട്ടേക്കില്ല.തത്കാലം ആരെയും കാണണമെന്നും.”
“നീയിങ്ങനെ നിർബന്ധം പിടിച്ചാൽ എനിക്ക് എന്റെതായ വഴിയിൽ നിന്നെ കൂട്ടേണ്ടിവരും.”
“ബുദ്ധിമുട്ടാണ്.ഇങ്ങനെയെങ്കിലും ഞാൻ ഒന്ന് ജയിക്കട്ടെ.അതിന് ഞാൻ ശ്രമിക്കുകയും ചെയ്യും.”
“നിന്റെ പിടിവാശിക്ക് എന്റെ പെങ്ങൾ കിടന്നു വിങ്ങുന്നത് കാണാൻ എനിക്ക് വയ്യ.ഞാൻ പോകുന്നെങ്കിൽ ഒപ്പം നീയും കാണും.ദാ അവളാ ഫോണിൽ…….നീ എന്താന്ന് വച്ചാൽ പറയ്.”അതെ സമയം മണിയടിച്ച തന്റെ ഫോൺ അവനുനേരെ നീട്ടി വിനോദ് പറഞ്ഞു.
“എനിക്ക് ആരോടും സംസാരിക്കാൻ ഇല്ല.നിങ്ങളെ ആരെങ്കിലും വിളിച്ചു എങ്കിൽ അത് നിങ്ങളുടെ കാര്യം.”
ശംഭു താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു.
വിനോദ് സ്വയം നിയന്ത്രിക്കുന്നുണ്ട്, തന്റെ ഫോൺ വീണ്ടും ചിലക്കുന്നത് കേട്ട് നിവൃത്തിയില്ലാതെ അയാൾ ഫോണെടുത്തു.അപ്പുറെ തന്റെ ശബ്ദം കാത്തു നിൽക്കുന്ന വീണയെ വിഷമിപ്പിക്കാൻ വിനോദിന് കഴിയുമായിരുന്നില്ല.അല്പം മാറിനിന്ന് വീണയോട് സംസാരിക്കേ ആ കറുത്ത ജാഗ്വർ അവർക്കരികിൽ വന്നുനിന്നു.
“…മാഷ്…”ആ കാർ വന്നു നിന്നതും ശംഭു അറിയാതെ പറഞ്ഞു.
ഇറങ്ങിയതും മാധവൻ ശംഭുവിനെ തല്ലാൻ ഓങ്ങി.പക്ഷെ റപ്പായി ഇടക്ക് കയറി.അടികിട്ടുമെന്ന് തോന്നിയ ശംഭു മുഖം തിരിച്ചുകളഞ്ഞു.
അവന്റെ കൈകൾ അരുതെന്ന ഭാവത്തിൽ മുഖത്തെ മറച്ചുപിടിച്ചു.
“ആരെങ്കിലും എന്തെങ്കിലും പറഞ്ഞു എന്ന് കരുതി കേട്ടപാടെ ഇറങ്ങിയിരിക്കുന്നു.അഹങ്കാരത്തിന് ഒരു പരിധിയൊക്കെയുണ്ട്.”