ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ
Jeevithathile Chila Nerkazhchakal | Author : Alby
റിനോഷ്……..റീന പോയതിന് ശേഷം ഒറ്റപ്പെടലിന്റെ അവസ്ഥയിലായിരുന്നു
വലതുകൈ അറ്റുപോയതുപോലെ.
ഹൃദയത്തിൽ വേദനയുടെ മുള്ളുകൾ തറച്ചുനിൽക്കുന്നു.അത് നൽകുന്ന നീറ്റലിൽ പിടയുന്ന മനസ്സുമായി
തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം
തേടുന്നു.തന്നോട് ഒരു വാക്ക് പോലും പറയാതെയുള്ള പിരിയൽ.ഒന്ന് മുഖം പോലും തരാതെയുള്ള ഒളിച്ചോടൽ.
എന്തിനായിരുന്നുവെന്ന ചോദ്യത്തിന്
ഉത്തരം കിട്ടാതെ,അവളെയൊന്ന് കാണുവാനോ സംസാരിക്കുവാനോ കഴിയാതെ ഉരുകിക്കൊണ്ട് ദിവസം തള്ളി നീക്കുന്ന ചെറുപ്പക്കാരൻ.ആ ദിവസങ്ങളിൽ അവൻ മനസിലാക്കി, താനവളെയത്രയും സ്നേഹിച്ചിരുന്നു.
തങ്ങളെ അറിയുന്നവർ എടുത്തു ചോദിക്കുമ്പോൾ പോലും അവയെ നിഷ്കരുണം തള്ളിക്കളഞ്ഞ താൻ
ഇന്നവളെ നഷ്ട്ടപ്പെട്ടപ്പോൾ അവരെ ഭയപ്പെടുന്നു.കാരണം തങ്ങളുടെ പ്രണയം മറ്റുള്ളവരുടെ മുന്നിൽ സൗഹൃദത്തിന്റെ മൂടുപടം അണിഞ്ഞ
ഒന്നായിരുന്നു.പക്ഷെ ഇന്ന്, പലരുടെയും വാക്കുകൾ കൂരമ്പുകൾ പോലെ തറഞ്ഞുകയറുന്നു.
തങ്ങളുടെ ലോകത്ത്,തന്റെ പ്രണയം അവൾക്ക് പകർന്നു
കൊടുക്കുമ്പോൾ ലോകത്തിലെ ഏറ്റവും മനോഹരമായ വികാരത്തിന് അടിമപെടുമ്പോൾ ഇങ്ങനെയൊരു തിരിച്ചടി അവൻ പ്രതീക്ഷിച്ചതല്ല.
*****
റോസിലിയുടെ,തന്റെ അമ്മയുടെ റിട്ടയർമെന്റ് ദിനത്തിൽ നല്ലൊരു യാത്രയയപ്പ് നൽകാൻ ആ കൊച്ചു വിദ്യാലയം തീരുമാനിച്ചപ്പോൾ അതിൽ പങ്കെടുക്കുവാനായി പോയതായിരുന്നു അവൻ.റോസിലി
സാധാരണ ഒരു പ്രൈമറി സ്കൂൾ അധ്യാപികയായി തുടങ്ങി,അതെ അക്ഷരമുറ്റത്തുനിന്നും പ്രധാന അധ്യാപികയായി വിരമിക്കുമ്പോൾ, ആ നാട്ടിൻപുറത്തുകാർ അതൊരു അവകാശമായിത്തന്നെ ഏറ്റെടുത്തു.
തങ്ങളുടെ പ്രിയപ്പെട്ട ടീച്ചർക്കുള്ള യാത്രയയപ്പ് ആഘോഷമാക്കിയ ഒരു കൊച്ചു ഗ്രാമം.ആ ഗ്രാമത്തിന്റെ മടിത്തട്ടിൽ,അതിന്റെ നന്മയുടെ കൂട്ടിൽ വളർന്ന റിനോഷും അവരുടെ കൂടെ മുന്നിൽത്തന്നെയുണ്ട്.പക്ഷെ ആ വിദ്യാലയത്തോടും നാടിനോടും
വിട്ടുപിരിഞ്ഞുപോരുന്നതിൽ അല്പം വിഷമവും റോസിലിക്കുണ്ട്.
“അമ്മയെന്ത് ചിന്തിച്ചിരിക്കുവാ”
അത്താഴശേഷം ബാൽക്കണിയില് ഇരിക്കുകയായിരുന്ന റോസിലി ആ ചോദ്യം കേട്ടാണ് തന്റെ ചിന്തയിൽ നിന്നും തിരികെയെത്തിയത്.അന്ന് ഉച്ചയോടെ സ്വന്തം നാട്ടിൽ തിരിച്ചു വന്നതേയുള്ളൂ റോസിലി.