“ഇല്ല സർ. അതൊരു കൊലപാതകമാണെന്ന് എനിക്ക് വ്യക്തമായി അറിയാം.” അരുൺ സംശയലേശമന്യേ അയാളോട് പറഞ്ഞു.
“ഓ… അത് ശരി. എന്നിട്ട് നിങ്ങൾ പോലീസ് സ്റ്റേഷനിൽ അതിനെക്കുറിച്ച് ഒരു പരാതി കൊടുത്തില്ലല്ലോ.?”
“ഈ കൊലപാതകം എല്ലാം എനിക്കുള്ള താക്കീതാണ് സാർ. ഇപ്പോൾ ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിൽ നിന്ന് ഒഴിവാകാൻ. അതല്ലെങ്കിൽ അതിന്റെ അന്വേഷണം അവസാനിപ്പിക്കാൻ. അതിന്റെ ആദ്യ താക്കീത് ഈ കൊലപാതകം ആയിരുന്നില്ല. മൂന്നു ദിവസങ്ങൾക്കു മുമ്പ് മരണപ്പെട്ട പലചരക്ക് കടക്കാരൻ രാജനായിരുന്നു അവരുടെ ആദ്യത്തെ ഇര. ഇപ്പോൾ നന്ദൻ മേനോനും.” ഒരു നെടുവീർപ്പോടെ അരുൺ പറഞ്ഞു.
“എന്നിട്ട് എന്തുകൊണ്ട് നിങ്ങൾ ഈ വിവരം പോലീസിൽ അറിയിച്ചില്ല.” ക്രോധത്തോടെ ആയിരുന്നു സ്വാമിനാഥന്റെ ചോദ്യം.
.
“സർ അവർ കൃത്യമായി പ്ലാൻ ചെയ്തു കരുക്കൾ നീക്കി ആണ് ഓരോ കൊലപാതകങ്ങളും നടത്തുന്നത്. അവരിലേക്ക് എത്താൻ സാധ്യതയുള്ള സാക്ഷികളെയും അത് കണ്ടെത്തുന്ന ആളെയുമാണ് അവർ ഇതുവരെ കൊലപ്പെടുത്തിയിരിക്കുന്നത്.”
“അത് ശരി. ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടല്ലേ.? നിങ്ങൾ ഒരു അരമണിക്കൂർ കഴിഞ്ഞ് സ്റ്റേഷനിലേക്ക് ഒന്നു വരാമോ.? ഒരല്പം കൂടുതൽ കാര്യങ്ങൾ എനിക്ക് നിങ്ങളിൽ നിന്നും അറിയാനുണ്ട്. ഇപ്പോൾ എനിക്ക് ചെറിയ ചില തിരക്കുകൾ ഉണ്ട്.”
“ഷുവർ സർ ഞാൻ അരമണിക്കൂർ കഴിഞ്ഞ സ്റ്റേഷനിലേക്ക് എത്താം.” അരുൺ അയാൾക്ക് മറുപടി നൽകി.
അരുണിനോട് യാത്ര പറഞ്ഞുകൊണ്ട് സ്വാമിനാഥൻ പോലീസ് ജീപ്പിന്റെ കോ- ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
കോൺസ്റ്റബിൾ രാമൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു റിവേഴ്സ് എടുത്തു കൊണ്ട് ലോഡ്ജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങി പോയി.
സ്വാമിനാഥൻ പോയതിനു ശേഷമാണ് അരുൺ മൂന്നാം നമ്പർ മുറിയുടെ നേർക്ക് ചെന്നത്. അവിടെ do not cross എന്നെഴുതിയ ബാരിക്കേഡുകൾ വലിച്ചു കിട്ടിയിരിക്കുന്നത് അരുൺ കണ്ടു. അതുവഴി അകത്തേക്ക് കയറുന്നത് ഇനി അബദ്ധമാണെന്ന് അവനു മനസ്സിലായി.
അവൻ ആ കെട്ടിടത്തിന്റെ മുകളിൽ വശത്തേക്ക് നോക്കി. ഓടിട്ട കെട്ടിടം ആണ്. പക്ഷേ റോഡിനു മുകളിൽ കയറണമെങ്കിലും രാത്രി ആവണം. ഈ സമയത്ത് ആളുകളുടെ ശ്രദ്ധയിൽ പെടാനുള്ള സാധ്യത കൂടുതലാണ്.
ഇനി എന്താണ് വഴി എന്ന് ആലോചിക്കുന്നതിനിടയിലാണ് രണ്ട് കഴുക്കോലുകൾക് ഇടയിലൂടെയുള്ള ഗ്യാപ്പ് അരുൺ ശ്രദ്ധിച്ചത്. അരുൺ ആ ഗ്യാപിലൂടെ വോയിസ് റെക്കോർഡർ അകത്തേക്ക് ഇടാൻ ശ്രമിച്ചു. ആദ്യത്തെ മൂന്നു തവണത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെങ്കിലും നാലാമത്തെ ശ്രമം വിജയം കാണുക തന്നെ ചെയ്തു.