“അത് വലിയ രഹസ്യമൊന്നുമല്ല അരുൺ. ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ എന്റെ ഒരു സുഹൃത്തുണ്ട്. ഇതേ പറ്റി എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ അക്കാര്യം എന്നെ അറിയിക്കണം എന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. അത് പ്രകാരം ആണ് അയാൾ എന്നെ വിളിച്ചു വിവരം പറഞ്ഞത്. ഏതായാലും നീ ബോഡി കണ്ടിട്ട് വാ. ഞാൻ നിന്നെ വിളിച്ചു വരുത്തിയത് തന്നെ അതിനാണ് ആണ്.”
“ശരി നന്ദേട്ടാ.” അരുൺ അവിടെനിന്നിറങ്ങി തന്റെ ബൈക്കിൽ കയറി മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു. അതൊരിക്കലും രശ്മിയുടെ ബോഡി ആവരുതേ എന്ന പ്രാർത്ഥനയായിരുന്നു അവന്റെ മനസ്സിൽ നിറയെ.
മെഡിക്കൽ കോളജിലെ മോർച്ചറിക്ക് സമീപമാണ് ഗോകുൽ തൻറെ ബൈക്ക് പാർക്ക് ചെയ്തത്. അതിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് തന്നെ അവൻ പരിസരം മുഴുവൻ നിരീക്ഷിച്ചു. കുറച്ചപ്പുറത്തായി പ്രേമചന്ദ്രന്റെ കാർ നിർത്തിയിട്ടത് അരുണിന്റെ ശ്രദ്ധയിൽപ്പെട്ടു. പ്രേമചന്ദ്രൻ അവിടെത്തന്നെ ഉണ്ടെന്ന് മനസ്സിലായി.
അരുൺ മോർച്ചറിയുടെ വരാന്തയിലേക്ക് കയറുമ്പോഴാണ് പ്രേമചന്ദ്രൻ അകത്തു നിന്നും പുറത്തേക്ക് വരുന്നത് കണ്ടത്. അയാളുടെ കൂടെ ഒരു എസ്ഐയും രണ്ട് കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു. അയാൾ തന്നെ കണ്ടെങ്കിലും തന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് അരുണിന് മനസ്സിലായി. അവൻ കൂടുതൽ ആത്മവിശ്വാസത്തോടെ അകത്തേക്ക് നടന്നു.
“പ്രേമചന്ദ്രൻ ഈ സമയത്ത് നിങ്ങളോട് ഈ ചോദ്യം ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല. പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തല്ലേ മതിയാവൂ. അത് നിങ്ങളുടെ മകളാണോ.” മോർച്ചറിയുടെ വരാന്തയിലേക്ക് ഇറങ്ങി കൊണ്ടിരിക്കുമ്പോൾ എസ് ഐ സത്യരാജ് പ്രേമചന്ദ്രനോട് ചോദിച്ചു.
“എനിക്കൊന്നും അറിയില്ല സാർ.. നിങ്ങൾ കാണിച്ചുതന്ന ആഭരണങ്ങൾ എന്റെ മകളുടേത് തന്നെയാണ്. പക്ഷേ ശരീരം മുഴുവനും പൊള്ളിയ ശരീരം എൻറെ മകളുടെതാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല.” തേങ്ങലോടെ ആയിരുന് പ്രേമചന്ദ്രന്റെ മറുപടി.
“ബോഡിയുടെ ഏകദേശം മുക്കാൽ ഭാഗത്തോളം ആണ് പൊള്ളലേറ്റത്. അതുകൊണ്ടുതന്നെ പൊള്ളലേൽക്കാത്ത എവിടെയെങ്കിലും തിരിച്ചറിയാവുന്ന അടയാളങ്ങൾ ഉണ്ടോ എന്ന് എന്ന് ഡോക്ടർമാർ പരിശോധിച്ചിരുന്നു. അങ്ങനെയാണ് ബോഡിയുടെ പിൻ തുടയിലായി ഒരു മറുക് ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. അങ്ങനെ എന്തെങ്കിലും നിങ്ങളുടെ മകൾക്ക് ഉണ്ടായിരുന്നതായി നിങ്ങൾക്ക് ഓർമ്മയുണ്ടോ.?” വലത് കയ്യിൽ ഇരുന്ന കെയ്ൻ കൊണ്ട് ഇടതു കൈയുടെ പള്ളയിൽ തട്ടിക്കൊണ്ട് എസ്ഐ സത്യരാജ് പ്രേമചന്ദ്രനോട് ചോദിച്ചു.