കമലേഷ് എത്തിയതിനുശേഷം അരുണും കമലേഷ് കൂടി ഷണ്മുഖന്റെ ഗോഡൗണിലേക്ക് യാത്രയായി. യാത്രയിലുടനീളം അരുണിന്റെ മനസ്സിൽ സെൽവരാജും കമലേഷും തന്നെ ചതിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
ഷണ്മുഖന്റെ ഗോഡൗണിൽ അരുൺ അന്വേഷിച്ചു വന്ന ആ ലോറി ഉണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് ആ ലോറി എത്തിയതെന്ന് കമലേഷ് പറഞ്ഞു. അതിന്റെ മുൻവശത്ത് രക്തം കട്ട പിടിച്ച പാടുകൾ ഉണ്ടായിരുന്നു എന്നും, അത് ഇവിടെ എത്തിയശേഷം, വണ്ടി കൊണ്ടുവന്ന ആൾ തന്നെ കഴുകി വൃത്തിയാക്കുകയായിരുന്നുവെന്നും കമലേഷിൽ നിന്നും അരുൺ അറിഞ്ഞു.
“കമലേഷ്, ഈ ലോറി ഇവിടെ കൊണ്ടുവന്നത് ആരാണെന്ന് നിങ്ങൾക്കറിയാമോ.?” ഗോഡൗണിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പല ഭാഗത്തു നിന്നുള്ള ഫോട്ടോ തന്റെ മൊബൈലിൽ പകർത്തി കൊണ്ട് അരുൺ കമലേഷിനോട് ചോദിച്ചു.
“ഇല്ല സർ. എനക്ക് ഒന്നും തെരിയാത്. അയ്യാവുക്ക് എല്ലാമേ തെരിയും. ആനാൽ ഇന്ത നിലൈമയിൽ ഒന്നുമേ കേക്ക മുടിയാത്. ” കുറച്ച് മലയാളം അറിയുന്ന കമലേഷ് അരുണിന് മനസ്സിലാക്കാൻ വേണ്ടി തനിക്കറിയാവുന്ന അത്ര മലയാളം കൂട്ടി പറഞ്ഞു.
”അതെന്താ കമലേഷ് അങ്ങനെ പറഞ്ഞത്. നിങ്ങളുടെ മുതലാളിക്ക് എന്താണ് പറ്റിയത്.” അരുൺ ആകാംഷയോടെ ചോദിച്ചു.
“അയ്യാവുടെ മകളെെ കാണവില്ലെെ. ഇന്നേക്ക് നാല് ദിനം ആച്ച്. അച്ചാ തമിൾ നാട്ടിൽ നിറയെ തേടിയിരുക്ക്. ആനാൽ കെടക്കവില്ലൈ. അയ്യാ അന്ത ടെൻഷനിൽ താൻ.” വിഷമത്തോടെ ആയിരുന്നു കമലേഷിന്റെ മറുപടി.
അരുൺ കമലേഷ് നിന്നും അറിഞ്ഞ വിവരങ്ങൾ നന്ദൻ മേനോനെ വിളിച്ചു പറഞ്ഞു. തൽക്കാലം ആ ലോറിയെ കുറിച്ചുള്ള അന്വേഷണം നിർത്തി എത്രയും പെട്ടെന്ന് മടങ്ങിവരാൻ ആയിരുന്നു നന്ദൻ മേനോന്റെ നിർദ്ദേശം. അരുൺ കാരണമെന്താണെന്ന് ചോദിച്ചെങ്കിലും നന്ദൻ മേനോനിൽ നിന്നും മറുപടിയൊന്നും ഉണ്ടായില്ല.
കമലേഷുമായി ഒരു നല്ല ബന്ധം സ്ഥാപിച്ച ശേഷം അരുൺ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. താനിവിടെ വന്ന കാര്യം ഷണ്മുഖനെ അറിയിക്കണമെന്നും. പറ്റുമെങ്കിൽ ആ ലോറി കൊണ്ടു വന്ന ആളെ ഷണ്മുഖനിൽ നിന്നും ചോദിച്ചു മനസ്സിലാക്കി ആ വിവരം തനിക്ക് നൽകണമെന്നും അരുൺ കമലേഷിനോട് ചട്ടം കെട്ടി.
വൈകുന്നേരത്തോടെ അരുൺ നന്ദൻ മേനോൻ പറഞ്ഞ രഹസ്യ സങ്കേതത്തിൽ എത്തി അവിടെ നിന്ന് പുറപ്പെടുമ്പോൾ തന്നെ അരുൺ നന്ദൻ മേനോനോട് താൻ വരുന്ന കാര്യം മെസ്സേജ് ചെയ്തിരുന്നു
പക്ഷേ നന്ദൻ മേനോൻ അവിടേക്ക് എത്താൻ പിന്നെയും ഒരുപാട് വൈകി ഏകദേശം എട്ടുമണി ഓളം ആയപ്പോഴാണ് നന്ദൻ മേനോൻ അവിടെ എത്തിയത് അയാൾ അപ്പോഴും യാചക വേഷത്തിൽ തന്നെയായിരുന്നു.