പ്രേമചന്ദ്രൻ പിന്നെ കാര്യമായി ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല.അയാൾ തന്റെ കാറിൽ കയറിയിരുന്നു. ഡ്രൈവർ വണ്ടി മുമ്പോട്ടെടുത്തു.വീട്ടിലേക്ക് പോവാനുള്ള നിർദേശം നൽകിയ ശേഷം അയാൾ പിൻസീറ്റിലേക്ക് ചാരി കിടന്നു.
അരുൺ ബോഡി കണ്ടശേഷം വേഗം മോർച്ചറിയിൽ നിന്ന് പുറത്തിറങ്ങി. പുറത്ത് എത്തിയപ്പോഴേക്കും പ്രേമചന്ദ്രൻ പോയി കഴിഞ്ഞെന്ന് അരുണിനെ മനസ്സിലായി. അതുകൊണ്ടുതന്നെ നന്ദൻ മേനോന്റെ അടുത്ത് എത്രയും പെട്ടെന്ന് എത്താനാണ് അവൻ തിടുക്കം കൂട്ടിയത്. അവൻ അവിടെ എത്തുമ്പോൾ നന്ദൻ മേനോൻ അവനെയും കാത്തിരിക്കുകയായിരുന്നു.
“എന്തായി അരുൺ പോയ കാര്യം.” അരുൺ എത്തിയ ഉടനെ അവനെ കാത്തിരിക്കുകയായിരുന്ന നന്ദൻ മേനോൻ ആകാംക്ഷയോടെ ചോദിച്ചു. അയാൾ അരുൺ പോയ കാര്യം എന്തായി എന്നറിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.
“ഇതൊരു കൊലപാതകം തന്നെയാണെന്നാണ് പോലീസിൻറെ ആദ്യ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ കൂടുതൽ എന്തെങ്കിലും അറിയാൻ കഴിയൂ എന്നാണ് അവർ പറഞ്ഞത്.” അരുൺ മോർച്ചറിയിലെ ഡോക്ടർമാരിൽ നിന്നും പോലീസുകാരിൽ നിന്നും അറിഞ്ഞ വിവരങ്ങൾ നന്ദൻ മേനോനോട് വിവരിച്ചു.
“പിന്നെ എന്തെല്ലാം വിവരങ്ങൾ കിട്ടി അരുൺ.”
“പുഴയുടെ തീരത്ത് നിന്നാണല്ലോ രശ്മിയുടെ എന്ന് സംശയിക്കുന്ന ബോഡി കിട്ടിയത്. പക്ഷേ ശരീരം മുഴുവനും പൊള്ളലേറ്റ നിലയിലായിരുന്നു. വെള്ളത്തിൽ വീണതാണെങ്കിൽ, അല്ലെങ്കിൽ വെള്ളത്തിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ തീ കൊളുത്തേണ്ട ആവശ്യമില്ല. ഇനി തീ കൊളുത്തി മരിക്കുകയാണെങ്കിൽ പുഴയിൽ ചാടേണ്ട ആവശ്യമില്ലല്ലോ. ആ ഒരു നിഗമനമാണ് ഇത് കൊലപാതകമാണെന്ന് സംശയിക്കാനുള്ള പ്രധാനകാരണം.”
“നീ പറഞ്ഞതിലും കാര്യമില്ലാതില്ല. പക്ഷേ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ആൾ ഒരുപക്ഷേ തീ കത്തി തുടങ്ങിയതിന് ശേഷം രക്ഷപ്പെടാമെന്ന് ആഗ്രഹത്തിൽ വെള്ളത്തിലേക്ക് ചാടിയാതാണെങ്കിലോ. അങ്ങനെയും ഒരു സാധ്യതയുണ്ടല്ലോ.?”