ഡിറ്റക്ടീവ് അരുൺ 3 [Yaser]

Posted by

ഡിറ്റക്ടീവ് അരുൺ 3

Detective Part 3 | Author : Yaser | Previous Part

 

അടുത്ത ദിവസം രാവിലെ തന്നെ അരുൺ ഓഫീസിലെത്തി. ഷട്ടർ ഉയർത്തിയപ്പോൾ ആണ് അവൻ മടക്കിയ നിലയിൽ ഒരു പേപ്പർ വാതിലിനടുത്ത് കണ്ടത്. അവൻ വേഗം കുനിഞ്ഞ് അതെടുത്തു. ശേഷം വാതിൽ തുറന്ന് അവൻ തന്റെ കസേരക്കരികിലേക്ക് നടന്നു.

അവൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പേപ്പറിന്റെ മടക്കുകൾ നിവർത്തി. അതിലെ വാചകങ്ങളിലൂടെ അവന്റെ കണ്ണുകൾ അരിച്ചിറങ്ങി. അതിന്റെ സംഗ്രഹം മനസ്സിലാക്കിയ അവൻ ആ കടലാസ് മുഖത്തേക്ക് അമർത്തിവെച്ച് ഇതികർത്തവ്യാമൂഢനായി ഇരുന്നു.

അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും ആ പേപ്പറിലൂടെ അരിച്ചിറങ്ങി.

അരുൺ എത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് ഗോകുൽ ഓഫീസിലെത്തിയത്. മുഖത്തൊരു പേപ്പർ വെച്ച് കസാരയിൽ ചാരി കിടക്കുകയായിരുന്നു അരുൺ. “എന്താ അരുൺ രാവിലെ തന്നെ ഒരു കടലാസൊക്കെ മുഖത്ത് വെച്ച്.” ഗോകുൽ തമാശയോടെ അരുണിനോട് ചോദിച്ചു.

“ദാ നോക്ക്.” കസാരയിൽ നിന്നെഴുന്നേറ്റ്, മുഖത്തിരുന്ന കടലാസ് ഗോകുലിന് നേരെ നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.

ഗോകുൽ വേഗം ആ കടലാസ് കഷ്ണം അരുണിന്റെ കൈകളിൽ നിന്ന് കൈക്കലാക്കി. അതിലെ വരികളിലൂടെ അവന്റെ മിഴികൾ ഓടി നടന്നു.

മരണം തൊട്ടടുത്തെത്തുമ്പോൾ ആളിക്കത്തുക സ്വാഭാവികമാണ്.ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ജോലിയുടെ പ്രത്യാഗാതം നിങ്ങളറിയും ഉടൻ തന്നെ.

ഗോകുൽ ആ കടലാസിൽ നിന്നും മിഴികളുയർത്തി ഞെട്ടലോടെ അരുണിന്റെ മുഖത്തേക്ക് നോക്കി. അരുണിന്റെ മുഖത്തൊരു നിസ്സംഗതാ ഭാവമാണുള്ളതെന്ന് ഗോകുൽ തിരിച്ചറിഞ്ഞു. “നമ്മുടെ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് അല്ലേ അരുൺ.” ഞെട്ടലിൽ നിന്നും മോചിതനായ ഗോകുൽ ചോദിച്ചു.

“ശരിയായ ദിശയിലാണെന്ന് മാത്രമല്ല ഗോകുൽ. അത് കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളുന്നുമുണ്ട്. ഇനി നമ്മുടെ ഓരോ നിക്കവും സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും വേണമെന്നുള്ളതിന്റെ തെളിവാണ് നമ്മൾക് ഈ കിട്ടിയ എഴുത്ത്.”

“അരുൺ ഈ കടലാസ് എവിടെ നിന്ന് കിട്ടി.” എന്തോ ചിന്തിച്ചു കൊണ്ട് ഗോകുൽ ചോദിച്ചു.

“ഷട്ടർ തുറന്നതിന് ശേഷമാണ് കണ്ടത്. അടഞ്ഞ് കിടക്കുന്ന വാതിലിനടിയിലേക്ക് നീക്കിവെച്ച വിധമാണ് കിടന്നിരുന്നത്. എന്താ നീ ഇതാരാ ഇവിടെ കൊണ്ട് വെച്ചതെന്നതിനെക്കുറിച്ചാണോ ചിന്തിക്കുന്നത്.”

“അതെ കുറിച്ച് കൂടുതൽ എന്താ അന്വേഷിക്കാൻ. രശ്മിയെ തട്ടിക്കൊണ്ട് പോയവരായിരിക്കും അതെന്ന കാര്യത്തിൽ സംശയമേയില്ല.”

“ഞാൻ ആ കാര്യമല്ല ഗോകുൽ ഉദ്ദേശിച്ചത്. ഞാൻ ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഇവിടെ നിന്ന് പോയത്. അതിനു ശേഷമായിരിക്കുമല്ലോ ഇവിടെ ആ കടലാസ് കൊണ്ടു വന്നിട്ടത്. അയാളെ ഈ ഫ്ലാറ്റിന്റെ സെക്യൂരിറ്റിക്കാരൻ ജോയിച്ചേട്ടൻ കണ്ടിട്ടുണ്ടാവുമെന്ന് ഉറപ്പാണ്. നമുക്കദ്ദേഹത്തോടൊന്ന് ചോദിച്ചു നോക്കിയാലോ.? അതാണ് ഞാനുദ്ദേശിച്ചത് ഗോകുൽ.”

“ഓകെ എങ്കിൽ നമുക്ക് ജോയി ചേട്ടന്റെ അടുത്തേക്ക് പോവാം.” അവരിരുവരും എഴുന്നേറ്റ് ജോയിച്ചേട്ടന്റ മുറിയിലേക്ക് നടന്നു.

ആ ഫ്ലാറ്റ് സമുച്ചയത്തിലെ സെക്യൂരിട്ടിക്കാരനാണ് ജോയിച്ചേട്ടൻ. അയാൾക്ക് രാത്രി സമയത്ത് മാത്രമാണ് ഡ്യൂട്ടിയുള്ളത് ഏകദേശം അറുപതിനോടടുത്ത് പ്രായമുള്ള അയാൾക്ക് പറയത്തക്ക ബന്ധുക്കൾ ഒന്നുമില്ല. ഫ്ലാറ്റിന്റെ കാർ പാർക്കിങ് ഏരിയയിൽ ഉള്ള ഒരു കുടുസ് മുറിയിലാണ് അയാളുടെ താമസം.

Leave a Reply

Your email address will not be published. Required fields are marked *