പത്രത്തിന്റെ പൈസ കൊണ്ടുപോടാ, അമ്മ വിളിച്ചുപറഞ്ഞു.
പിന്നെ വാങ്ങിച്ചോളാം. അല്ലേൽ വീട്ടിൽ കൊടുത്തേര്. അവൻ സൈക്കിളിൽ പാഞ്ഞു.
അമ്മയിത് ആരോടാ ഉച്ചത്തിൽ അലറിവിളിക്കുന്നെ.മുറ്റവും തൂത്ത് പത്രവുമായി അകത്തുകയറിയ അമ്മയോടായി വൃന്ദ ചോദിച്ചു.
അത് അപ്പുറത്തെ കുട്ടിയാ.മാധവന്റെ വീട്ടിലെ. അവനല്ലേ പത്രം ഇടുന്നെ.പിന്നെ മാഷ് പറഞ്ഞതുകൊണ്ട് ചില്ലറ സഹായത്തിനൊക്കെ അവനെയാ വിളിക്കുന്നെ.
പറഞ്ഞപോലെ ആളെ നേരിട്ട് കണ്ടിട്ടില്ല.ബാക്കിയുള്ളവരെ അറിയാം.
ശരത്തെന്നാ പേര്.രാവിലെ പത്രമിടീലും വൈകിട്ട് ടൗണിൽ ഏതോ മെഡിക്കൽഷോപ്പിൽ നിന്നുമൊക്കെയാ പഠിക്കാനുള്ള പണം ഉണ്ടാക്കുന്നെ.അതാ അധികം വീട്ടിൽ കാണാത്തെ.സ്കൂളിൽ ഫീസ് ഇല്ലേലും മറ്റുചിലവുകൾ ഉണ്ടല്ലോ.അല്ല നീ കണ്ടുകാണും നിന്റെ സ്കൂളിലാ അവൻ.
കാണുവായിരിക്കും നാലു ഡിവിഷനിലായി നാലഞ്ചുപേര് ഉണ്ട് ശരത്തുമാർ.ഏതായാലും അമ്മയുടെ ഗുഡ് സർട്ടിഫിക്കറ്റ് അത്ര പെട്ടെന്ന് ആർക്കും കിട്ടില്ലല്ലോ.ഇന്നുതന്നെ കണ്ടോളാം.
അന്നു വൈകിട്ട് പതിവില്ലാതെ സുധാകരൻ മാഷ് അവന്റെ വീട്ടിലെത്തി.മാധവാ ശരത്തെന്തിയെ?
അവൻ വരറാവുന്നെയുള്ളൂ മാഷേ.എന്താ പതിവില്ലാതെ.
അതവനും കൂടെ വന്നിട്ട് പറയാം.
പതിവുപോലെ ഒൻപതുമണി കഴിഞ്ഞപ്പോഴേക്കും ശരത്തെത്തി.അകത്തേക്ക് കയറിയതും നീയെന്താടാ പരീക്ഷ എഴുതാഞ്ഞെ എന്ന മാഷിന്റെ കനത്തിലുള്ള ചോദ്യവും ഒന്നിച്ചായിരുന്നു.
അത് മാഷേ സ്കൂളിൽ….എന്നെ…. അവൻ വിക്കി.
സ്കൂളിലെ വഴക്ക്.പുറത്താക്കി. ഇതൊക്കെയല്ലേ പറയാൻ വരുന്നത്. നീയിതെന്താ എന്നോട് പറയാഞ്ഞേ.
പേടിച്ചിട്ടാ മാഷേ. അവന്റെ മുഖം സങ്കടമയമായി.
ഇതറിഞ്ഞിട്ട് നിങ്ങളും???ആ ശബ്ദത്തിലെ കടുപ്പം അവർ തിരിച്ചറിഞ്ഞു.ഇന്ന് യാദൃശ്ചികമായി രേവതിടീച്ചറെ കണ്ടപ്പൊഴാ ഞാൻ കാര്യമറിഞ്ഞേ.അന്നേരം ഇവനെ എന്റെ കയ്യിൽ കിട്ടണമായിരുന്നു….
അപ്പോഴേക്കും പുറത്തൊരു കാർ വന്നുനിന്നു.റോഡിന്റെ സൈഡിലായി ഒതുക്കിയിട്ട് രേവതിയും ഭർത്താവും ഒപ്പമൊരു കുട്ടിയും ഇറങ്ങി.
ആ അവരു വന്നു.മാധവാ ഞാനിവനെ ഒന്നു കൊണ്ടുപോകുവാ. വൃന്ദ ടീച്ചറെ കണ്ടല്പം സംസാരിക്കാനുണ്ട്.
അത് വേണ്ട മാഷേ.ശരിയാവില്ല.