മൃഗം 8 [Master]

Posted by

“കാശ് ഞാനും ദിവാകരനും കൂടി തന്നോളാം..പക്ഷെ പണി നടക്കണം…പോകുന്നവന്മാരോട് അവന്റെ കൈയും കാലും തല്ലി ഒടിക്കാന്‍ പറഞ്ഞേക്ക്..പാതി ജീവനെ അവന്റെ ദേഹത്ത് ബാക്കി കാണാവൂ…” പല്ല് ഞെരിച്ചുകൊണ്ടാണ് രവീന്ദ്രനത് പറഞ്ഞത്.
“അവനെ ആ പരുവത്തില്‍ എന്റെ കൈയില്‍ ഒന്ന് കിട്ടണം..എന്റെ നാല് പല്ലിന് അവന്റെ മുപ്പത്തി രണ്ടും ഞാന്‍ അടിച്ചു കൊഴിക്കും” കടുത്ത പകയോടെ മുസ്തഫ മുരണ്ടു.
“എന്നാല്‍ നിങ്ങള്‍ പിള്ളേരെ ഏര്‍പ്പാട് ചെയ്തോ..അഡ്വാന്‍സായി ഈ പതിനായിരം ഇരിക്കട്ടെ” ദിവാകരന്‍ ഒരു നൂറിന്റെ കെട്ട് മുസ്തഫയ്ക്ക് നല്‍കി. അവന്‍ തലയാട്ടിക്കൊണ്ട് പണം വാങ്ങി പോക്കറ്റില്‍ വച്ചു.
——
അടുത്ത ദിവസം രാവിലെ ശങ്കരന്‍ തന്റെ ഓഫീസില്‍ എത്തി.
“എടാ മുത്തു..ഒരു ചായ വാങ്ങി വാ..”
വാസുവിനെ കുറെ ദിവസങ്ങളായി കാണാതെ വന്നതിനാല്‍ മുത്തുവിനു സംഗതി മുതലാളിയോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ശങ്കരന്റെ മുഖം കണ്ടപ്പോള്‍ അവന് ചോദിക്കാന്‍ ധൈര്യം വന്നില്ല. അവന്‍ നേരെ ചായക്കടയിലേക്ക് പോയി. ശങ്കരന്‍ ബുക്കുകള്‍ എടുത്ത് കണക്കുകള്‍ നോക്കിയ ശേഷം പോകേണ്ട കടകളുടെ ലിസ്റ്റ് എടുത്തു. പിന്നെ പണം എടുത്ത് ബാഗില്‍ വച്ച ശേഷം മേശ പൂട്ടി. അപ്പോഴേക്കും മുത്തു ചായ കൊണ്ടുവന്ന് അയാളുടെ മുന്‍പില്‍ വച്ചു. ചായ കുടിച്ച ശേഷം ശങ്കരന്‍ പുറത്തേക്ക് ഇറങ്ങി.
“എടാ മുത്തു..ഉച്ചയ്ക്ക് ഞാന്‍ മിക്കവാറും വരില്ല..അഥവാ വന്നില്ലെങ്കില്‍ നീ ഉച്ചയ്ക്ക് കട അടച്ചേക്ക് കേട്ടോ”
“ശരി സാറേ..” മുത്തു വിനയത്തോടെ പറഞ്ഞു. ശങ്കരന്‍ സ്കൂട്ടറിന്റെ അരികിലേക്ക് നടന്നു.
പെട്ടെന്ന് രണ്ടു സുമോകള്‍ കുതിച്ചെത്തി അയാളുടെ കടയുടെ മുന്‍പില്‍ ബ്രേക്കിട്ടു. അതില്‍ നിന്നും കുറെ ചെറുപ്പക്കാര്‍ വടികളും വടിവാളുകളുമായി പുറത്തിറങ്ങി. ശങ്കരന്‍ ഞെട്ടിത്തരിച്ച് പിന്നോക്കം മാറി.
“എവിടെടാ വാസു?”
അവരില്‍ നേതാവ് എന്ന് തോന്നിക്കുന്നവന്‍ ശങ്കരന്റെ അടുത്തേക്ക് വന്നു ഷര്‍ട്ടിനു കുത്തിപ്പിടിച്ചു ചോദിച്ചു. ആളുകള്‍ സംഭവം കണ്ട് മെല്ലെ അവിടേക്ക് അടുത്തു.
“നിങ്ങളാരാ…ഉടുപ്പേന്ന് വിട്..” ശങ്കരന്‍ കുതറി. അയാളെ പിടിച്ചിരുന്നവന്‍ ഇടതുകൈ കൊണ്ട് അയാളെ പ്രഹരിച്ചു.
“പരട്ട കിഴവാ ചോദിച്ചതിനു മറുപടി പറ..ഇല്ലേല്‍ അവനു വച്ചത് നീയാരിക്കും മേടിച്ചു കൂട്ടുന്നത്…മുസ്തഫാക്കയെ അവന്‍ കൈ വച്ചു അല്ലേടാ..നായിന്റെ മോന്റെ കൈ ഇന്ന് ഞങ്ങള്‍ വെട്ടി എടുക്കും..പറയടാ..എവിടവന്‍…..”
“എനിക്കറിയില്ല..അവന്‍ എന്റെ വീട്ടിലല്ല താമസം..ഞാനുമായി തെറ്റി അവന്‍ എവിടെയോ പോയി..” ശങ്കരന്‍ ഭയന്നു വിറച്ചു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *