രഞ്ജൻ കസേരയിൽനിന്നും എഴുന്നേറ്റു.
“നാളെ കഴിഞ്ഞ് കോടതിയിൽ കാണാം. തയ്യാറായിയിരുന്നോളൂ.”
“മിസ്റ്റർ ഓഫീസർ, എങ്ങനെയാണോ വന്നത് അതുപോലെതന്നെ ക്രിസ്റ്റീഫർ തിരിച്ചുപോകും. ഞാൻ പറയുന്നതാണ് എന്റെ വിധി. ഞാൻ എഴുതുന്നതാണ് എന്റെ നിയമം.”
പരിഹാസത്തോടെ അയാൾ പറഞ്ഞു.
രഞ്ജൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി
ഐജിയുടെ ഓഫീസിലേക്ക് നടന്നു.
ഹാഫ് ഡോർ തുറന്ന് അയാൾ അകത്തേക്ക് കടന്ന് ഐജിക്കുനേരെ സല്യൂട്ടടിച്ചു നിന്നു.
“ടെയ്ക്ക് യുവർ സീറ്റ്.”
ഐജി കസേരയിലേക്ക് കൈചൂണ്ടി പറഞ്ഞു.
“താങ്ക് യൂ സർ.”
രഞ്ജൻ കസേരയിലേക്ക് ഇരുന്നു.
“എന്തായി രഞ്ജൻ.”
മുൻപിലുള്ള ഫയലുകൾ അടച്ചുവച്ചുകൊണ്ട് ഐജി ചോദിച്ചു.
“എന്നെ ഏൽപിച്ച പണികഴിഞ്ഞു സർ. ഇനി ആ ഡയമണ്ട്‌സ്. അതുകൂടെകിട്ടിയാൽ ഇറ്റ്‌സ് ഓവർ. ക്രിസ്റ്റീഫർ ഭയങ്കര കോണ്ഫിഡന്റാണ്. കൊടികുത്തിയ വക്കീലന്മാർ നാളെ അയാൾക്കുവേണ്ടി വാദിക്കും. ചിലപ്പോൾ ശിക്ഷയിൽ ഇളവുലഭിക്കും ബിക്കോസ് ഹി ഈസ് ആ ഹാൻഡിക്യാപ്റ്റഡ്.”
ഐജിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രഞ്ജന്റെ ഫോൺ ബെല്ലടിച്ചത്.
ഇടതുചെവിയോട് ചേർത്തുവച്ച ബ്ലൂട്ടൂത്ത്ഹെഡ്‌സെറ്റിലേക്ക് രഞ്ജന്റെ കൈകൾ ചലിച്ചു.
“ഓഹ്, ഗുഡ് ന്യൂസ്. ഇങ്ങോട്ട് വരാൻ പറയു.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് അയാൾ ഐജിയെ നോക്കി.
“സർ, സ്റ്റേഷനിൽ നിന്നാണ്, ഡയമണ്ട്‌സ് കിട്ടി. ഒരുമണിക്കൂറിനുള്ളിൽ അവരെത്തും.”
“മ്, വരട്ടെ..”
ഐജി രഞ്ജൻ സമർപ്പിച്ച കേസിന്റെ ഫയലുകൾ ഓരോന്നായി ഒതുക്കിവച്ചു.
ഒരുമണിക്കൂറിന് ശേഷം സ്‌പെഷ്യൽ ടീം ഐജി ഓഫീസിലേക്ക് എത്തി.
വണ്ടിയുടെ ഓരോ സ്‌പെയർപാട്‌സ് അഴിക്കുന്ന വീഡിയോ ടീമിലെ ഉദ്യോഗസ്ഥൻ ഐജിക്കും രഞ്ജനും കാണിച്ചുകൊടുത്തു.