ഭാഭിയല്ല. ദീദി. ഇവിടെ വരുമ്പോൾ നീ അങ്ങനെ വിളിച്ചാൽ മതി. കഴിക്ക്. അവരെന്റെ തോളെല്ലിലമർത്തി. കണ്ടില്ലേ, എല്ലും തോലുമായി. ഈ കോലത്തിൽ നാട്ടിലേക്ക് ചെന്നാൽ നിന്റെ അമ്മയെന്തുപറയും? നിന്നെ പട്ടിണിക്കിട്ടു എന്ന ചീത്തപ്പേര് എന്നെക്കൊണ്ട് നീ കേൾപ്പിക്കും.
അവിടാരും ഒന്നും ചിന്തിക്കില്ല ചേച്ചീ. ഞാൻ മനസ്സിലോർത്തു ചിരിച്ചു. എന്താ നീ ചിരിക്കുന്നത്? ദീദി എന്റെ ചെവിക്കുപിടിച്ചു തിരുമ്മി.
ഒന്നുമില്ല ദീദി. ഞാൻ ചിരിച്ചു. എത്ര പെട്ടെന്നാണ് അവരടുത്തത്? രണ്ടുമാസമായി എന്റെ ഭക്ഷണം, താമസം എല്ലാമവരുടെ മേൽനോട്ടത്തിലായിരുന്നു. എന്നാലും ഇതുവരെ ഒറ്റയ്ക്ക് ഇത്രയും സമയം ചിലവഴിച്ചിട്ടില്ലായിരുന്നു.
ഞാൻ പോകുന്നു. ഇന്ന് പണിയുണ്ടോ? കാലിപ്പാത്രങ്ങൾ പെറുക്കിക്കൊണ്ട് ദീദി തിരക്കി.
ഇല്ല. അപ്പോൾ ഉച്ചയ്ക്ക് ഖാന കൊണ്ടുവരണോ അതോ?
വേണ്ട ദീദി. ഞാനവിടെ വരാം.
ശരി. അവരെന്റെ തോളിലൊന്നു ഞെരിച്ചിട്ട് പോവാനായി തിരിഞ്ഞു. ദീദീ, ഞാനവരുടെ കയ്യിൽ പിടിച്ചു.
ഉം? ദീദി തിരിഞ്ഞു. ഞാനൊരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ? ഞാനിത്തിരി ശങ്കിച്ചു. നീ ചോദിക്ക്. അവരെന്റെ നേർക്ക് തിരിഞ്ഞു.
ഞാനെപ്പോഴും വീട്ടിലേക്ക് വരുമ്പോൾ എനിക്കിഷ്ടമുള്ള ഭക്ഷണം, കഴുകിത്തേച്ച തുണികൾ, വൃത്തിയായ വീട്, എനിക്കറിയില്ല ദീദീ. നിങ്ങൾക്കെന്റെ മനസ്സറിയാം. എന്നാലെങ്ങിനെ? ഈ വിരലുകളിൽ മന്ത്രവാദമുണ്ടോ?