ആരാണാവോ അവിടത്തെ? കിഴവൻ സി ഐ ഡി പ്പണി തുടങ്ങി. ഞാൻ ചുരുങ്ങിയ വാക്കുകളിൽ വിശദീകരിച്ചു. അപ്പോ ബലരാമൻ മേനോന്റെ (വല്ല്യച്ഛൻ) അവിടുന്നാണ്. അദ്ദേഹം ഈയിടെയായി വരാറില്ല.
ചെലപ്പോ വന്നേക്കാം. ഞാൻ കിഴവൻറെ വായ മൂടിക്കാൻ പറഞ്ഞു. ഭാഗ്യത്തിന് അഞ്ചു മിനിറ്റിനുള്ളിൽ വീടെത്തി.
ആദ്യം കണ്ടത് പടിപ്പുര. പിന്നെ പഴയ ഓടിട്ട വീട്. രണ്ടു നില. ഒരു മാളിക എന്നു വേണമെങ്കിൽ പറയാം. അപ്പോ ഞാനങ്ങട്… കിഴവൻ തല ചൊറിഞ്ഞു. ഞാൻ അമ്പതു രൂപ കൊടുത്തു. വല്ല്യച്ഛൻ കീശ നിറയെ പൈസ തന്നിരുന്നു.
മരങ്ങളുടെ ഇലകൾ വിരിച്ച തണലിലൂടെ നടന്നു. പടികൾ കയറി. ചെരുപ്പൂരി. വർഷങ്ങൾ നിശ്ചലമായി കിടന്ന ഉമ്മറത്തേക്ക് കാലു വെച്ചപ്പോൾ തണുപ്പ്…. നിറുകയിൽ എത്തി.
ഭരതനാണോ? വരൂ . ഐശ്വര്യമുള്ള ഒരു സ്ത്രീ. അല്ല. പെണ്ണ്. എന്നെക്കാളും ഒരേഴെട്ടു വയസ്സു മാത്രം കൂടുതൽ കാണും. ഭംഗിയുള്ള കണ്ണുകൾ. ഇരിക്കൂ… എന്നെ ചാരുപടിയിലിരുത്തി. അമ്മേ… അകത്തേക്ക് നോക്കി വിളിച്ചു.
വല്ല്യമ്മയുടെ അതേ മുഖച്ഛായയുള്ള ഒരു പ്രായമുള്ള സ്ത്രീ കടന്നു വന്നു. അമ്മയെപ്പോലേയല്ല. സുന്ദരിയായിരുന്നു. ഞാനെണീറ്റു. ഉള്ളിൽ ആരോ മന്ത്രിച്ചത് അനുസരിച്ചു. കുനിഞ്ഞ് കാലിൽ തൊട്ടു. നന്നായി വാ. അവരുടെ വിരലുകൾ എന്റെ നെറുകയിൽ അമർന്നപ്പോൾ അനുഗ്രഹം എന്നെ മൂടുന്നപോലെ തോന്നി.
ഏടത്തീടേം ഏട്ടന്റേം മോൻ എന്റെയും മോനാണ്. നിന്റെ പെറ്റമ്മ തറവാട്ടിലേക്ക് തിരിഞ്ഞു നോക്കിയിട്ട് വർഷങ്ങളായി. നിയ്യെന്നെ ചെറിയമ്മേന്നു വിളിക്ക്.