എനിക്കുവേണ്ടി ഹാജരാകാൻ അഡ്വക്കറ്റ് വിൻസൻറ് തിരഞ്ഞെടുത്തത് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പകുതി മലയാളിയും പകുതി തമിഴ് നുമായ മുരുഗദാസിനെയാണ്. കോടതിയിൽ നടക്കാൻ പോകുന്നത് എന്തായാലും അത് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോന്നതായിരിക്കും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ല. എന്നത്തേയും പോലെ ഇന്നും ഞാൻ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് തന്നെ എഴുനേറ്റു. ഏകദേശം ഒരാഴ്ചയായിട്ട് പോലീസ് കസ്റ്റഡിയിൽ ആയതിനാൽ രാവിലെയുള്ള നടത്തം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എങ്കിലും രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതിന് യാതൊരു മുടക്കവും ഞാൻ വരുത്തിയില്ല. ജീവിതം നമുക്ക് തരുന്നത് വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും. ഞാൻ നാട്ടിൽ നിന്നും ഇവിടേക്ക് വണ്ടി കയറുമ്പോൾ ഒരിക്കലും ഇത് പോലെ കൂട്ടിലടക്കപ്പെട്ട കിളിയെപോലെ കിടക്കേണ്ടി വരും എന്ന് കരുതിയിരുന്നില്ല. ജീവിതത്തിൽ ഒന്നും നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെ നടക്കില്ലല്ലോ. എല്ലാ മോശം കാര്യങ്ങളിൽ ഒരു നല്ല കാര്യം ഉണ്ടാകും എന്നല്ലേ പറയാറ്. വർഷയുടെ നഷ്ടം പകരം വെയ്ക്കാൻ ഒന്നിനും കഴിയില്ലെങ്കിലും വാർത്തയിൽ ഇങ്ങനെ ഉള്ള വാർത്തകൾ കാണുമ്പോൾ ഭൂരിപക്ഷം പേർക്കും ആദ്യം തോന്നുന്ന കാര്യം അതിന് ഉത്തരവാദി ആയവനെ ഈ ഭൂമി ലോകത്ത് നിന്നും ഇല്ലാതെയാക്കാൻ അതിന് എനിക്ക് സാധിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കർമ്മം ആയിരുന്നു അത്.
സമയം ഒമ്പത് ആയപ്പോൾ തന്നെ എന്നെ കോടതിയിലേക്ക് കൊണ്ട് പോകാനായി പൊലീസുകാർ വന്നു. പോലീസ് ജീപ്പിനെ പുറകിൽ ഇരുന്നു വരുമ്പോൾ വിനായക് ഞങ്ങളുടെ പുറകിൽ തന്നെ മറ്റൊരു കാറിൽ ഉണ്ടായിരുന്നു. കോടതിലെത്തിയത്തിന് ശേഷം പത്രക്കാരുടെയും ചാനലുകരുടെയും തിരക്ക് കാരണം വളരെ കഷ്ടപ്പെട്ടാണ് അകത്തേക്ക് കയറ്റിയത്. നിമിഷങ്ങൾ വളരെ സാവധാനം കടന്നു പോകുന്നത്പോലെ എനിക്ക് തോന്നി. പറയാനുള്ള കാര്യങ്ങൾ ഞാൻ മനസ്സിൽ പല ആവർത്തി പറഞ്ഞു. കോടതി കൂടി ജഡ്ജി തന്റെ സ്ഥാനത്തേക്ക് കടന്ന് വന്നു. അവിടെ ഉണ്ടായിരുന്നവരെല്ലാം എഴുനേറ്റ് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
ആദ്യമായി വിളിക്കപ്പെട്ടത് എന്റെ എതിർ ഭാഗം വക്കീലായ വീരേന്ദ്രകുമാറിനെയാണ്. എന്റെ മുകളിൽ രണ്ട് കൊലപാതകവും കെട്ടിവെക്കാൻ അയാൾ നല്ല രീതിയിൽ പരിശ്രമിച്ചു. ഞാൻ വിളിച്ച് വരുത്തിയ പോലീസ് വരെ എനിക്ക് എതിരായി സാക്ഷി പറഞ്ഞു.