മോഹൻ ആ ചെറുപ്പക്കാരന്റെ കോളറിന് കുത്തിപിടിച്ചു. “എന്റെ ഭാര്യയെ വശീകരിച്ചു, എന്നിട്ടവളുടെ ഡിവോഴ്സ് നോട്ടീസ് ആയി എന്റെ മുന്നിൽ വരാൻ എങ്ങനെ ധൈര്യം വന്നെടാ പുലയാടി മോനെ.” മോഹൻ അയാളോട് ആക്രോശിച്ചു.
ആ ചെറുപ്പക്കാരൻ എന്ത് പറയണം എന്നറിയാതെ നിൽക്കുമ്പോൾ ഗേറ്റ് കടന്ന് മറ്റൊരു കാർ വന്നു നിന്നു. അതിൽ നിന്നും മഹേഷും, നിഷയും, കാവ്യയും ഇറങ്ങി. മഹേഷ് ഓടി വന്നു മോഹന്റെ കൈയ്യിൽ നിന്നും ആ ചെറുപ്പക്കാരനെ രക്ഷിച്ചു.
“ഇവനാണ് എന്റെ ഭാര്യയെ തട്ടിയെടുത്തത്. ഇവനെ ഞാൻ കൊല്ലും.” മോഹൻ അപ്പോഴും ആക്രോശിച്ചു കൊണ്ടേയിരുന്നു.
“വാ ഏട്ടാ നമ്മുക്ക് അകത്തിരുന്നു സംസാരിക്കാം.” മഹേഷ് മോഹനെ അനുനയിപ്പിച്ചു.
ഉള്ളിൽ ത്രീസീറ്റർ സോഫയിൽ ഒരു ഭാഗത്ത് മഹേഷ് ഇരുന്നു. കൂടെ നിഷയും കാവ്യയും. അടുത്തതുള്ള സിംഗിൾ സീറ്ററിൽ മോഹനും നേരെ എതിരെയുള്ള സിംഗിൾ സീറ്ററിൽ ആ ചെറുപ്പക്കാരനും ഇരുന്നു. മഹേഷാണ് സംസാരം തുടങ്ങിയത്.
“കല്യാണത്തിന്റെ സമയത്ത് ദീപ്ശിഖ ഒരു കാര്യം മാത്രമാണ് ഏട്ടനോട് ആവശ്യപ്പെട്ടത്. അത് ആലോചിച്ചാൽ ഏട്ടന് നടന്നത് എല്ലാം മനസ്സിലാവും.”
“എന്താണത്.” മോഹൻ രണ്ടു നിമിഷം ആലോചിച്ചു. “എന്നെ ഏട്ടൻ എന്നൊന്നും വിളിക്കാൻ പറ്റില്ല എന്ന്. കല്യാണജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യഉത്തരവാദിത്വം ഉണ്ട്, അത് കൊണ്ട് എന്നെ ഒരിക്കലും ഏട്ടാ എന്ന് വിളിക്കില്ല. അത് ഞാൻ സമ്മതിച്ചതും ആണലോ.”
“ഏട്ടന് ദീപ്ശിഖ എങ്ങനെയാണ് അനാഥ ആയത് എന്നറിയുമോ?”
മോഹൻ മഹേഷിനെ ചോദ്യഭാവത്തിൽ നോക്കി. മഹേഷ് തുടർന്നു.
“അവളുടെ അച്ഛൻ അവിഹിത പങ്കാളിയെ കല്യാണം കഴിക്കാൻ വേണ്ടി അമ്മയെ കഴുത്ത് ഞെരിച്ചു കൊന്ന് കെട്ടിതൂക്കിയതാണ്. അച്ഛന്റെയും അച്ഛൻ വീട്ടുകാരുടെയും പ്രലോഭനത്തിൽ അവളുടെ ചേട്ടൻ മൊഴി മാറ്റിയപ്പോഴും അവളുടെ ഒരാളുടെ മൊഴിയിൽ ആണ് അവളുടെ അച്ഛനും അച്ഛന്റെ പങ്കാളിക്കും ശിക്ഷ ലഭിച്ചത്.