“എന്റെ വൈഗേ ഞാനൊന്ന് കുളിക്കട്ടെ.?”
ഫോൺ എടുത്ത് വലതുചെവിയോട് ചേർത്തുവച്ചുകൊണ്ടു പറഞ്ഞു.
“എനിക്ക് ഇപ്പൊ കാണണം ഞാൻ പതിവ് കോഫീ ഷോപ്പിൽ ഉണ്ടാകും. വേഗം വാ”
“മ് ശരി, ഒരു അരമണിക്കൂർ.”
കുളികഴിഞ്ഞ് അർജ്ജുൻ പതിവ് കോഫീഷോപ്പിന്റെ പാർകിങ്ങിൽ ബൈക്ക് ഒതുക്കിനിർത്തി ഷോപ്പിനുള്ളിലേക്ക് കടന്നു. ടേബിൾ നമ്പർഅഞ്ചിൽ വൈഗ ഇരിക്കുന്നുണ്ടായിരുന്നു.
ഓറഞ്ച് നിറമുള്ള ചുരിദാർ. ഇളംപച്ചനിറത്തിലുള്ള ഷാൾ അതിനെ ആവരണം ചെയ്തിരിക്കുന്നു.
അവൾക്ക് സമാന്തരമായി ഇരിക്കുന്ന കസേര വലിച്ചിട്ട് അർജ്ജുൻ അവിടെ ഇരുന്നു.
“എന്തിനാ വരാൻ പറഞ്ഞത്. വേഗംപറയ് ഒരു നൂറുകൂട്ടം പണിയുണ്ട്.”
“എന്നാ പൊയ്ക്കോ പണികഴിഞ്ഞുവാ. അപ്പോഴേക്കും എന്റെ കഴുത്തിൽ മറ്റാരെങ്കിലും താലി കെട്ടിയിട്ടുണ്ടാകും. ഹും.”
“പിണങ്ങല്ലേ..”
അർജ്ജുൻ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
“ഡി പെണ്ണേ ഇപ്പൊ എനിക്ക് നീനയുടെ കേസാണ് നോക്കാനുള്ളത്. അന്വേഷണഉദ്യോഗസ്ഥനെ മാറ്റി എന്നുപറഞ്ഞു ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എനിക്ക് തോന്നുന്നു അവളെ ആരോ …”
“അതുപറയാൻ വേണ്ടിയിട്ടാണ് ഞാൻ വിളിപ്പിച്ചത്. ആ കുട്ടിയെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. “
“എവിടെ വച്ചിട്ട്”
അർജ്ജുൻ ആകാംഷയോടെ ചോദിച്ചു.
“രണ്ടുദിവസം മുൻപ് ഓഫിസിലേക്ക് വന്നിരുന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു.”
“അതേതു ചെറുപ്പക്കാരൻ. നിനക്ക് എങ്ങനെ മനസിലായി അത് നീനയാണെയെന്ന്.”
അർജ്ജുൻ ഒറ്റശ്വാസത്തിൽ ചോദിച്ചു.
“ബുർക്കയായിരുന്നു വേഷം ഓഫീസ്സ്റ്റാഫ് ജ്യൂസ് കൊടുത്തപ്പോൾ അതുകുടിക്കാൻ വേണ്ടി അവൾ മുഖത്തിന്റെ മറ നീക്കി. അപ്പോൾ കണ്ടതാണ്.”
“അപ്പൊ എന്റെ ഊഹം ശരിയാണ് നീന ആത്മഹത്യ ചെയ്തതല്ല.”