പിന്നെ നീനയുടെ റൂം, മൊബൈൽ ഫോൺ, കൂട്ടുകാരുടെ വിവരങ്ങളും പരിശോധിച്ചു. അവസാനം വിളിച്ചത് അവളുടെ അമ്മയെയാണ്. അതുകഴിഞ്ഞ് ഭക്ഷണം കഴിക്കാൻ റൂംമേറ്റ്സ് ആയ ജിനു,അക്സ, അതുല്യ എന്നിവരോടൊപ്പം ഭക്ഷണം കഴിച്ച് പത്തുമണിയായപ്പോഴേക്കും മുറിയിലേക്ക് തിരിച്ചുകയറി. പോസ്റ്റുമോർട്ടംറിപ്പോട്ടിൽ പറയുന്നത്
മരണം നടന്നത് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ്. ബലപ്രയോഗം നടന്നതായിട്ട് റിപ്പോർട്ടിലൊന്നും പറയുന്നുമില്ല. ഇടതുകവിളിൽ ആരോ അടിച്ച പാടുകൾ ഉണ്ട്. അന്വേഷിച്ചപ്പോൾ ‘അമ്മയുമായി രണ്ടുദിവസം മുൻപ് മൊബൈൽ സംബന്ധിച്ച് ഒരു പ്രശ്നം ഉണ്ടായിരുന്നു അതിന്റെ ഭാഗമായി ‘അമ്മ അടിച്ചതാണ് അതെന്ന് അമ്മയുടെ മൊഴിഉണ്ട്.”
“ശരിയാണ്, ഇരുപത്തിനാല് മണിക്കൂറും അവൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചു പാട്ടുകേൾക്കും അതു ചോദ്യം ചെയ്യുമ്പോൾ ഞാനുമുണ്ട് അവിടെ.”
നീനയുടെ അപ്പച്ചൻ ഇടയിൽ കയറി പറഞ്ഞു.
ജയശങ്കർ തുടർന്നു
” ചിലപ്പോൾ അതായിരിക്കാം ഒരു കാരണം. നീന അമ്മക്ക് അവസാനം വിളിച്ചുവച്ച സമയം പതിനൊന്നര. അതിനുശേഷം ആത്മഹത്യ. എന്റെ ഊഹം ശരിയാണെങ്കിൽ അമ്മയുടെ പ്രകോപനം ആയിരിക്കാം ചിലപ്പോ…”
ജയശങ്കർ പറഞ്ഞുനിർത്തി.
“മ്, ശരി.. താൻ പൊയ്ക്കോ ഞാൻ വിളിപ്പിക്കാം.”
ഐജി ചെറിയാൻ പോത്തൻ പറഞ്ഞു.
“സർ”
ജയശങ്കർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് സല്യൂട്ടടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.
അയാൾ പടിയിറങ്ങിപോയെന്ന് ഉറപ്പാക്കിയതോടെ പോളച്ചൻ ഐജിയെ നോക്കി പരിഹാസത്തോടെ നോക്കി.
“ഇതുപോലെയുള്ള കിഴങ്ങൻമ്മാർ വേറെ ഉണ്ടോടോ പോത്താ”
“സർ”
“മരിച്ചത് എന്റെ കൊച്ചുമോളാണ് പതിനാല് ദിവസത്തിനുള്ളിൽ എനിക്ക് അറിയണം എന്റെ കൊച്ച് മരിക്കാനുള്ള വ്യക്തമായകാരണം. കൊള്ളാവുന്ന ആരെങ്കിലും വച്ച് അന്വേഷിക്കടോ.”
മിനിസ്റ്റർ പോളച്ചൻ എഴുന്നേറ്റ് അകത്തേക്കുപോയി.
×××××
നിറുത്താതെയുള്ള ഫോൺബെൽ കേട്ട് അർജ്ജുൻ കുളിമുറിയിൽ നിന്നും ഈറനോടെ മുറിയിലേക്ക് കടന്നുവന്നു.