പൊങ്ങുതടി – 1 by ഋഷി
Ponguthadi bY Rishi
(നാട്ടിൽ ടി വി യോ നെറ്റോ ഇല്ലാത്ത കാലം……..)
മനസ്സിൽ ശൂന്യത ആയിരുന്നു. ബോംബെയിൽ നിന്നും ട്രെയിൻ പിടിക്കുമ്പോൾ… ഒരു പ്ലാനും ഇല്ലായിരുന്നു. കോളാബയിൽ നിന്നും റമ്മും ബിയറും മാറി മാറി അടിച്ചു കോൺ തെറ്റി എന്തൊക്കെയോ വാരി വലിച്ചു തിന്ന് കയ്യിലുള്ള തുണി സഞ്ചി പിന്നിലേറ്റി വി ടി സ്റ്റേഷനിൽ എങ്ങിനെയോ ആടി ആടി ചെന്നു കേറി. ഭാഗ്യത്തിന് ബുക്ക് ചെയ്തിരുന്ന ടിക്കറ്റും ട്രെയിനും അവിടവിടങ്ങളിൽ തന്നെ ഉണ്ടായിരുന്നു. കമ്പാർട്ട്‌മെന്റിൽ ആരോ പിടിച്ചു കേറ്റി. സൈഡിൽ ഉളള മോളിലത്തെ ബർത്തിലേക്ക് വലിഞ്ഞു കേറി. പിന്നെ ഒന്നും ഓർമ്മയില്ല.
വിയർത്തു കുളിച്ചാണ് എണീറ്റത്. ഷർട്ട് കുതിർന്ന് പുറത്തൊട്ടിപ്പിടിച്ചിരുന്നു. ചുണ്ടുകൾ വരണ്ടിരുന്നു. കണ്ണും തിരുമ്മി താഴെ ഇറങ്ങി. നേരേ ടോയ്‌ലറ്റിൽ പോയി തൂറി പെടുത്തു വായ കഴുകി വെളിയിൽ വന്നു. വാതിൽക്കൽ പോയി നിന്നു. ആന്ധ്രയുടെ വരണ്ട ഭൂമിയിലൂടെ ട്രെയിൻ ഓടുന്നു. ഉഷ്ണക്കാറ്റ്… വിയർപ്പ് ഉണങ്ങിയപ്പോൾ ദേഹം ഒന്ന് നേരിയതായി തണുത്തു. ജീൻസിന്റെ പോക്കറ്റിൽ നിന്നും പൊതി എടുത്ത് ഒരു ബീഡി നിറച്ചു. ആഞ്ഞു പിടിച്ചു… മുസ്തഫ തന്ന കാശ്മീരി കഞ്ചാവ്. അത്യുഗ്രൻ. അവൻ സിരകളിൽ പടർന്നപ്പോൾ കൊടുമ്പിരിക്കൊണ്ടിരുന്ന മനസ്സ് ഒന്നു തണുത്തു. തിരികെ സീറ്റിൽ ചെന്നിരുന്ന് ചായ്‌വാലയുടെ കൈയിൽ നിന്നും ചൂടു ചായയും അടുത്തിരുന്ന സുന്ദരിയായ മധ്യവയസ്ക നീട്ടിയ, വീട്ടിലുണ്ടാക്കി വാഴയിലയിൽ പൊതിഞ്ഞു കൊണ്ടുവന്ന എരിവുള്ള പരിപ്പുവടകളും അകത്താക്കിയപ്പോൾ ഉള്ളിലെ കത്തലും ഒന്നടങ്ങി. പിന്നെ ചോദ്യങ്ങൾക്ക് ചുരുങ്ങിയ മറുപടികൾ കൊടുത്ത് ഒതുങ്ങിക്കൂടി.