“ഡാ നിങ്ങ വിട്ടോ.. ഞാൻ കാറിൽ വന്നോളാം എന്റെ കൂടെ ഒരാളുണ്ട്..”
“ആരാ ഷാനുക്ക..?”
“അത് ന്റെ കെട്യോളാടാ..”
ഹ ഹ ചക്കിക്കൊത്ത ചങ്കരൻ…ഇങ്ങക്ക് പറ്റിയ കമ്പനി ന്നെ കിട്ടീലെ ..?”
“നീ വെച്ചുപോട. ഞങ്ങൾ രണ്ടാളും വന്നോളാം..”
“അതേയ് ഗ്രൗണ്ട് അറിയൂലെ..?”
“അതൊക്കെ ഇനിക്കറിയാം.
അപ്പൊ ശരി അവിടുന്ന് കാണാം..”
കാറിൽ അവളെന്റെ തോളിൽ ചാഞ്ഞു കിടക്കുന്നുറങ്ങുന്നുണ്ട്.. പാവം എന്റെ ഓരോ പിരാന്തുകൊണ്ട് അവൾക്ക് നഷ്ടപ്പെടുന്നത് അവളുടെ എത്രവലിയ സ്വപ്നങ്ങളാണ്.. ഓർത്തപ്പോൾ ഉള്ളിലൊരു നീറ്റൽ..
ഗ്രൗണ്ടിലെത്തിയപ്പോൾ ഞങ്ങളുടെ ടീമിന്റെ കളിയാവുന്നതേയുള്ളു.. കാർ ഒരു മൂലയിൽ ഒതുക്കി നിർത്തി ഞാൻ അവളെ ഉണർത്തി.
ഡിസംബറിലെ മഞ്ഞുകൾ മണ്ണിലേക്കുറ്റി വീഴുന്നുണ്ട്.. നല്ല തണുപ്പ് കാറിന്റെ ചില്ലുജാലകങ്ങളിൾക്കുള്ളിലോടെ അകത്തേക്ക് തണുപ്പ് ഇടിച്ചുകയറുന്നു..
ഈ രാത്രിയിലും ഗ്രൗണ്ടിന് ചുറ്റും കച്ചവടം സജീവമായി നടക്കുന്നുണ്ട്.
വേഗം അൻവറിനെ ഫോണിൽ വിളിച്ചു ഓരോ കട്ടൻ ചായ വാങ്ങിച്ചു..
ചായ ഞാൻ അവൾക്ക് നീട്ടി.
കുടിച്ചോ നല്ല തണുപ്പല്ലേ ഉള്ളൊന്ന് ചൂടാവട്ടെ..
ഊതി ഊതി അവൾ ചായ കുടിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു..
ഞാൻ അവളെത്തന്നെ നോക്കി നിന്നു.
ഞങളുടെ ടീമിന്റെ കളിയായെന്ന് അൻവർ വന്ന് പറഞ്ഞപ്പോൾ ഞാൻ പോകാൻ
ഒരുങ്ങി.
“ഞാൻ പോവാ.
പേടിക്കൊന്നും മാണ്ട. അൻവർ പൊർത്തുണ്ടാവും. വേണേൽ നീയൊന്ന് ഉറങ്ങിക്കോ.
ബാക്കിൽ കിടന്നോ നല്ല ക്ഷീണം കാണും…
ഒരു അരമണിക്കൂർ കൊണ്ട് ഞാൻ വന്നോളാം…
എന്തേലും ആവിശ്യമുണ്ടേൽ ഓനോട് പറഞ്ഞാൽ മതി..”
അൻവറിനെ അവൾക്ക് കാവൽ നിർത്തി ഞാൻ ഗ്രൗണ്ടിലേക്ക് പോയി.
കളിയുടെ ആദ്യ പകുതിയിൽ തന്നെ ഞങ്ങൾ മൂന്നു ഗോളിന് മുന്നിട്ടു നിന്നു.
ജയം ഉറപ്പായപ്പോൾ ഞാൻ പകരക്കാരനെ ഇറക്കി വേഗം ഷാഹിനയുടെ അടുത്തേക്ക് പോന്നു..
കാറിനടുത്തായി ഒരു പാറക്കല്ലിൽ അക്ഷമനായി കാത്തുനിൽക്കുന്ന അൻവർ എന്നെ കണ്ടതും ചാടി എണീറ്റ് കളിയുടെ കാര്യം തിരക്കി..
ജയിച്ചെന്നു പറഞ്ഞപ്പോൾ അവന്റെ മുഖത് പൂത്തിരി കത്തിപോലെ..
അവൻ നേരെ ഗ്രൗണ്ടിലേക്കോടി.