അജ്ഞാതന്‍റെ കത്ത് 9

Posted by

തുടർന്നവൾ സ്ക്കർട്ട് മേളിലേക്ക് വലിച്ചുനീക്കി. ഇടതുകാൽ കൃത്രിമക്കാലായിരുന്നു. വലതുകാലിലും അതേ സ്ഥാനത്ത് സ്റ്റിച്ചിട്ടതിന്റെ പാടുണ്ടായിരുന്നു.അത് ചൂണ്ടി ഞാൻ ചോദിച്ചു.

” ഇത്?”

അപ്പോഴേക്കും വാതിൽ തട്ടുന്ന ശബ്ദം കേട്ടു .സോഫി പോയി വാതിൽ തുറന്നു.CIനൈനാൻ കോശിയായിരുന്നു. ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ഇരിക്കാൻ കൈ കൊണ്ടാഗ്യം ചെയ്തതിനു ശേഷം ജ്യൂസിൽ നോക്കിയദ്ദേഹം പറഞ്ഞു.

” ഇത് കുടിച്ചില്ലെ ഇതുവരെ.?”

ഞാനത് ചുണ്ടോടു ചേർത്തു.

” മുഴുവൻ പറഞ്ഞോ?”

നൈനാന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് സാറയാണ്

” ഇല്ല ഡാഡി. “

ജ്യൂസ് ഗ്ലാസ് എന്റെ കൈയിൽ നിന്നും വാങ്ങി സോഫിയ പുറത്തു പോയി .

” വലത്തേ കാലിലെ പാടെന്താണെന്ന് പറഞ്ഞില്ല സാറ “

മറുപടി പറഞ്ഞത് നൈനാനായിരുന്നു

” കൊലയാളികൾ രണ്ടു പേരുണ്ടായിരുന്നു. രണ്ടാമൻ എറിഞ്ഞ കത്തി കൊണ്ടുണ്ടായ മുറിവാണ് .ഒരു കാൽ പൂർണമായും മറ്റേ കാൽ ഭാഗികമായും അറ്റുപോയതിന് ശേഷം സമീപത്ത് ഒരു കുഴിയിലേക്ക് ആണ് സാറ വീണത്.പിന്നീടെന്റെ സമനില തെറ്റി. കുറേ നേരത്തെ മൽപിടുത്തത്തിനു ശേഷം അതേ കത്തിവെച്ച് ഞാനവനെ കൊന്നു. അപ്പോഴേക്കും ഒന്നാമൻ കത്തിയമർന്നിരുന്നു. അതിനകത്തേക്ക് രണ്ടാമനേയും വലിച്ചിഴച്ച് ഇട്ട ശേഷം ഞാൻ സാറയ്ക്കടുത്തെത്തി.അവൾക്കപ്പോൾ ബോധം പോലുമുണ്ടായില്ല.
തൊട്ടടുത്ത് മതിലു കെട്ടിയ ഒരു വലിയ കിണർ എന്റെ ശ്രദ്ധയിൽ പെട്ടത് അപ്പോഴാണ്. ഒരു കല്ലെറിഞ്ഞ് ഞാൻ കിണറിന്റെ ആഴം കണക്കുകൂട്ടി അതൊരു വെള്ളമില്ലാത്ത കിണറായിരുന്നു.രണ്ടാമന്റെ ബോഡി വലിച്ചിഴച്ച് ഞാൻ അതിനകത്തിട്ട ശേഷം സാറയെ തോളിൽ ചുമന്ന് ഇറങ്ങി വന്നു. കിലോമീറ്ററുകൾക്കിപ്പുറത്ത് ഒരു കാർ കിടക്കുന്നത് കണ്ടു.കാടുകാണാനിറങ്ങിത്തിരിച്ച രണ്ട് തമിഴ് കാമുകീകാമുകന്മാരായിരുന്നു അതിൽ.അവരുടെ സഹായത്തോടെ ഞാൻ തമിഴ്നാട് ബോർഡറിലുള്ള ഒരു ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഞാൻ നിൽക്കുന്ന സ്ഥലമെനിക്ക് മനസിലായത്. സോഫിയക്കൊപ്പം MBBS ചെയ്ത ഒരു ഡോക്ടർ ശിവശെൽവം ഇവിടെ ഏതോ ഹോസ്പിറ്റലിലെ മെയിൻ ഡോക്ടറാണെ ഓർമ്മയിൽ ഞാൻ ഹോസ്പിറ്റലിൽ തിരക്കി.”

“സർ, ഏതായിരുന്നു ആ സ്ഥലം?”

“സേലം…. എന്റെ സാറയുടെ ഭാഗ്യമാകാം ശിവ ശെൽവം ആ ഹോസ്പിറ്റലിൽ തന്നെയുണ്ടായിരുന്നത്. കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു. അവന്റെ നിർദ്ദേശ പ്രകാരമാണ് ഞാൻ സാറ മരണപ്പെട്ടു എന്ന ഒരു വാർത്ത പരത്തിയത്.”

“സർ അങ്ങനെയൊരു വാർത്തയുണ്ടാക്കാൻ കാരണമെന്താണ്?”

നൈനാൻ സാറയുടെ അടുത്ത് വന്നിരുന്നു.

“എന്റെ മകളെ അവർ കൊല്ലുമെന്ന് എനിക്കുറപ്പായിരുന്നു. മോളെ അഡ്മിറ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ അവിടെ സാറയെ തിരക്കി ആളുകൾ വരാൻ സാധ്യതയുണ്ടെന്നും അത് അവളുടെ ജീവന് അപകടമാണെന്നും പറഞ്ഞു. അവൾ മരണപ്പെട്ടെന്ന വാർത്തയിൽ ശത്രുക്കളെ വഴി തിരിച്ച് വിടാമെന്നും. മാത്രമല്ല രണ്ട് പേരെ കൊന്ന കൊലപാതക കുറ്റം വേറെയും .”

സിസ്റ്റത്തിൽ വീണ്ടും ബീപ് സൗണ്ട്. സാറ എഴുന്നേറ്റ് സിസ്റ്റത്തിനു മുന്നിലെത്തുന്നു.
സ്ക്രീനിൽ ഒരു കറുത്ത കാർ, അലോഷിയുടേത് തന്നെ. ഞാൻ ഒന്നും മനസിലാവാത്ത പോലെ ഇരുന്നു.

” എന്നിട്ട് സർ ബാക്കി പറയൂ.”

സിസ്റ്റത്തിലെ സ്ക്രീനിൽ നിന്നും അദ്ദേഹം കണ്ണെടുക്കാതെ തുടർന്നു.

” ഡോക്ടർ തന്നെ സാറയുടെ മരണം സ്ഥിതീകരിച്ച് എഴുതിത്തന്നു. ആരുമറിയാതെ ഒരു അജ്ഞാത മൃതദേഹം പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിച്ചു. പക്ഷേ അപമാനം അവിടെയായിരുന്നു. ആ പെൺകുട്ടി ഗർഭിണിയായിരുന്നു. മരണപ്പെട്ടത് സാറ അല്ലാ എന്നത് ഞാൻ സോഫിയയോടു പോലും മറച്ചുവെക്കാൻ നിർബന്ധിതയായി. സാറ ആരുമറിയാതെ ശിവ ശെൽവത്തിന്റെ വീട്ടിലേക്ക് മാറ്റപ്പെട്ടു.

സാറയെ ഞാൻ കാണുന്നത് പിന്നീട് ഏഴ് ദിവസം കഴിഞ്ഞാണ് സാവധാനം അവളെ കാര്യങ്ങൾ പറഞ്ഞ് ഞാൻ ബോധ്യപ്പെടുത്തി. പക്ഷേ അവൾക്ക് മമ്മിയെ കാണണമെന്ന് വാശി കൂടി കൂടി വന്നു. ഒടുവിൽ എനിക്ക് സോഫിയയോടും അന്നയോടും കാര്യങ്ങൾ തുറന്നു പറയേണ്ടി വന്നു.

ഒടുവിൽ രഹസ്യമായി ഞങ്ങൾ ഇവിടെ സാറയെ എത്തിച്ചു. “

” തോമസിന്റെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ ഉണ്ടായില്ലെ?”

” ഉം…. സാറയുടെ സംസ്ക്കാരത്തിന് വന്നിരുന്നു അദ്ദേഹം.അന്നെന്നെ മാറ്റി നിർത്തി അദ്ദേഹം പറഞ്ഞത് അന്നയുടെ മരണത്തെ വിളിച്ചു വരുത്തരുതെന്നാണ്. പിന്നീട് എനിക്ക് ഭയമായി. സോഫിയ ജോലി രാജിവെച്ചത് തന്നെ ഭയന്നിട്ടാ”

” ഇപ്പോഴിതെല്ലാം തുറന്നു പറഞ്ഞതിനു പിന്നിലുള്ള ലക്ഷ്യമെന്താണ് സാർ.”

Leave a Reply

Your email address will not be published. Required fields are marked *