അജ്ഞാതന്‍റെ കത്ത് 9

Posted by

ചതിവു പറ്റി എന്റെ മനസ് മന്ത്രിച്ചു സ്വയം രക്ഷ അതാണ് വേണ്ടത്. ഞാൻ ഒന്നു കുതിക്കാൻ ശ്രമിച്ചു. വാതിൽ വിടവിലൂടെ ഒഴുകിയിറങ്ങിയ കൊഴുത്ത ചോരയിൽ ചവുട്ടി വഴുതി വീണു. വീഴും മുന്നേ ആരോ എന്നെ താങ്ങിയിരുന്നു. അയാളുടെ കൈ എന്റെ മുഖത്തിനു നേരെ നീളുന്നു.കൈയിൽ എന്തോ ഒരു വെളുത്ത വസ്തു ഉണ്ട്. അവയെന്റെ മുഖത്തു സ്പർശിക്കുന്നു.സെറ്റിയിൽ ആരോ ഇരിപ്പുണ്ട്.പ്രശാന്താണോ? അല്ല ! എനിക്ക് കാഴ്ച മങ്ങുന്നു.ശരീരഭാരം കുറഞ്ഞു കുറഞ്ഞു ഞാൻ താഴേക്ക്….

കണ്ണുതുറക്കുമ്പോൾ ഇരുട്ടു നിറഞ്ഞ ഒരു മുറിയിലായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചു സാധിക്കുന്നില്ല. കൈകാലുകൾ അനക്കാൻ പറ്റുന്നുണ്ട് പക്ഷേ എഴുന്നേൽക്കാൻ വയ്യ ശരീരഭാരം തെല്ലുമില്ലാത്തതുപോലെ. തൊണ്ട വരണ്ടു തുടങ്ങിയിരുന്നു. ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കിൽ….
ഇരുട്ടുമായി ഞാൻ പൊരുത്തപ്പെട്ടു വന്നെങ്കിലും ക്ഷീണം എനിക്കന്തത നൽകി തുടങ്ങിയിരുന്നു.

ഞാനെങ്ങനെ ഇവിടെത്തി?
ചിന്തിക്കാൻ ശ്രമിച്ചു.
മങ്ങിത്തുടങ്ങിയ കാഴ്ചകൾ അവ്യക്തമായി തെളിയുന്നു.സാമുവേൽ സാറിന്റെ വീട്, ചോര, എനിക്കു നേരെ നീണ്ടു വന്ന കൈ,സെറ്റിയിലിരിക്കുന്ന മനുഷ്യൻ പിന്നീടെന്തു സംഭവിച്ചു.?
സാമുവേൽ സർ അപകടപ്പെട്ടു എന്നതിൽ സംശയം തോന്നാഴ്ക ഇല്ല. ഞാൻ പോക്കറ്റിൽ ഫോണിനായി തപ്പി.
ഇല്ല !
രണ്ട് ഫോണുകളും നഷ്ടപ്പെട്ടിരിക്കുന്നു..
ഇതിനകത്ത് നിന്ന് മോചനമില്ല എന്നുറപ്പിച്ചു.
ശബ്ദിക്കാൻ തോന്നിയില്ല.
വേച്ചുപോവുന്ന കാൽവെപ്പുകളുമായി ഞാൻ എഴുന്നേറ്റു. മദ്യപാനിയെ പോലെ ആടി ആടി നടന്നു.
ആരോ നടന്നു വരുന്ന ശബ്ദ്ദം ഞാൻ വേഗം തറയിൽ പഴയതുപോലെ കിടന്നു. ഒരു വാതിൽ തുറക്കുന്ന ശബ്ദം.മുറിയിലേക്ക് വെളിച്ചം അടിച്ചു കയറി. കാലടി ശബ്ദം കൊണ്ട് വന്നത് രണ്ട് പേരാണെന്ന് മനസിലായി. ഞാൻ പതിയെ കണ്ണുകളിലൊന്ന് തുറന്നു. പഴയ ഒരു വീടാണ് അതെന്ന് മനസിലായി.

“എടോ ഉണർന്നില്ലല്ലോ ഉണർത്തീട്ട് കൊണ്ടു പോവാനല്ലെ പറഞ്ഞത്….. “

ഒന്നാമന്റെ ചോദ്യത്തിന് രണ്ടാമന്റെ മറുപടി ഇപ്രകാരമായിരുന്നു..

” നീ കൊടുത്ത ഡോസ് കൂടിക്കാണും. എന്തായാലും ഉണർന്നോട്ടെ. ബോസ് വൈകീട്ടേ എത്തൂ.”

ഇപ്പോൾ സമയമെത്രയായിക്കാണും?
ഞാനിവിടെ എത്തിയിട്ട് എത്ര മണിക്കൂറായിട്ടുണ്ടാവും ഒരു നിശ്ചയവുമില്ല.
വന്നവർ രണ്ടു പേരും ആരോഗ്യ ദൃഡഗാത്രതാരാണ്. ആക്രമിച്ചിട്ട് ഓടി രക്ഷപ്പെടൽ എന്റെ ആരോഗ്യസ്ഥിതി വെച്ച് അസാദ്ധ്യം.
സിഗരറ്റിന്റെ രൂക്ഷഗന്ധം മുക്കിലേക്ക് തുളഞ്ഞു കയറി.അലോഷിയുടെ മുഖമാണ് ഓർമ്മ വന്നത് .അലോഷിയും സിഗരറ്റ് വലിക്കുമല്ലോ രണ്ടു പേരിൽ ഒരാളുടെ മുഖം ഞാൻ തിരിച്ചറിഞ്ഞു. അത് അവിനാഷായിരുന്നു. അച്ഛന്റെ ജീവനെടുത്തവൻ ഒരു കുതിപ്പിനവനെ തീർക്കണമെന്നുണ്ടായെങ്കിലും എന്റെ ആരോഗ്യസ്ഥിതിയോർത്തു ഞാൻ അനങ്ങിയില്ല.

” ഇനി ആവശ്യം വരുമെങ്കിൽ കുറച്ചേ സ്റ്റോക്കുള്ളൂ.”

അവിനാഷിന്റെ സ്വരവും തുടർന്ന് ചെറിയ ഒരു ബോട്ടിൽ എടുത്തുയർത്തി.

” മതിയാകും. അളവ് കൂടിയാൽ ആള് തട്ടിപ്പോകുമോ?”

“ഇല്ല. തട്ടിപ്പോയതുപോലെ മാസങ്ങളോളം കിടക്കും.”
അവിനാഷിന്റെ ഫോൺ റിംഗ് ചെയ്തു.

“ബോസാ”

കൂടെ ഉള്ളവനോട് അവിനാഷ് പറയുന്നത് കേട്ടു.തുടർന്ന് കോൾ അറ്റന്റ് ചെയ്തു..

“ഹലോ…”
…….
” ഇല്ല സർ ”
……..
“എത്തിക്കാം”
…….
” ഉണർന്നാൽ കൊടുത്താൽ പോരെ?”
…….

” ശരി സർ”

ഫോൺ കട്ടായി .

“ഇവളെ കട്ടപ്പനയിൽ എത്തിക്കാൻ പറഞ്ഞു. മയക്കി കൊണ്ടുപോവാനാണ് നിർദേശം “

അവിനാഷിനു മറുപടിയെന്നോണം കൂടെയുള്ളവന്റെ സംശയം.

“രണ്ട് ദിവസമായി ഇവളൊന്നും കഴിക്കാതെ അതിന്റെ പുറത്ത് ഇനിയും മയക്കിയാൽ ആൾ വടിയാവില്ലെ? ഇപ്പോ തന്നെ നമ്മൾക്ക് പറ്റിയ കൈപ്പിഴയിലാ ഇത്രയും നേരം മയങ്ങിയത് അറിയാലോ നിനക്ക്?”

” എനിക്കും സംശയമില്ലാതില്ല.ബോധം വീണാൽ ഒരു ഡോസ് കൊടുക്കാം. എടുത്ത് വണ്ടിയിൽ കയറ്റാം “

Leave a Reply

Your email address will not be published. Required fields are marked *